ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ താനാണെന്ന് മുലായം സിംഗ് യാദവ്. മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷിനെ പ്രസിഡണ്ടാക്കാന്‍ രാം ഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത സമ്മേളനം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ”ഞാന്‍ ദേശീയ അധ്യക്ഷനും അഖിലേഷ് യുപി മുഖ്യമന്ത്രിയും ശിവ്പാല്‍ യാദവ് സംസ്ഥാന അധ്യക്ഷനുമാണ്. ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി പുറത്താക്കിയ രാംഗോപാലിന് സമ്മേളനം വിളിക്കാന്‍ അവകാശമില്ല”. മുലായം പറഞ്ഞു. ഭാവി പരിപാടികള്‍ സംബന്ധിച്ച ചോദ്യത്തിന് എന്നാല്‍ അദ്ദേഹം മറുപടി നല്‍കിയില്ല.
പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് മുലായവും അഖിലേഷും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. കമ്മീഷനില്‍ ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ തെളിയിക്കാന്‍ അഖിലേഷിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് തവണ പത്രസമ്മേളനം വിളിച്ച മുലായം അവസാന നിമിഷം റദ്ദാക്കിയിരുന്നു. അഖിലേഷിനെ അധ്യക്ഷനായി ഒരുവിഭാഗം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുലായത്തിന്റെ പ്രതികരണം. ഇന്ന് മുലായം കമ്മീഷനില്‍ തന്റെ പിന്തുണ വ്യക്തമാക്കും. ദല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ മുലായം തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നിര്‍ദ്ദേശം നല്കി.
ഇതിനിടെ, വ്യാജ രേഖകളാണ് അഖിലേഷ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജാരാക്കിയതെന്ന് അമര്‍ സിംഗ് ആരോപിച്ചു. ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും ചിഹ്നം ലഭിക്കില്ല. സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഭൂരിപക്ഷ പിന്തുണ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 212 എംഎല്‍എമാരുടെയും 56 എംഎല്‍സിമാരുടെയും 15 എംപിമാരുടെയും സത്യവാങ്മൂലം കമ്മീഷന് സമര്‍പ്പിച്ചതായി രാംഗോപാല്‍ യാദവ് അവകാശപ്പെട്ടിരുന്നു.
കുടുംബത്തിലെയും പാര്‍ട്ടിയിലെയും പ്രശ്നം അവസാനിപ്പിക്കാന്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്നും അമര്‍ സിംഗ് വ്യക്തമാക്കി. മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശിവ്പാല്‍ യാദവും തയ്യാറാണ്. സ്വന്തം വീടിന് തീവെക്കുകയാണ് അഖിലേഷ്. അമര്‍ സിംഗ് ആരോപിച്ചു. ആറ് വര്‍ഷം പാര്‍ട്ടിക്ക് പുറത്തായിരുന്ന അമര്‍ സിംഗ് അടുത്തിടെ തിരിച്ചെത്തി രാജ്യസഭാംഗമായി. അമര്‍ സിങ്ങിനെ പുറത്താക്കണമെന്നും ശിവ്പാലിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നും അഖിലേഷ് വിഭാഗം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: