കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള ദേശീയ ഭൂപരിഷ്ക്കരണ നയത്തിന്റെ കരട് രേഖ അംഗീകരിച്ച് ദേശീയ ഭൂപരിഷ്ക്കരണനയം പ്രഖ്യാപിക്കണമെന്ന് ഹിന്ദുഐക്യവേദി സാമൂഹ്യനീതികര്മ്മസമിതി സംസ്ഥാന പഠനശിബിരം ആവശ്യപ്പെട്ടു. പഠനശിബിരം അരിപ്പ ഭൂസമരനായകന്‍ ശ്രീരാമന് കൊയ്യോന്‍ ഉദ്ഘാടനം ചെയ്തു.
ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.ആര്.ശിവരാജന് ഭദ്രദീപപ്രോജ്വലനം നടത്തി. കേരളത്തില്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ മുഴുവന്‍ ഭൂരഹിതരെയും സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് പാര്‍പ്പിടത്തിനും കൃഷിഭൂമിക്കുംവേണ്ടി നടന്ന പ്രക്ഷോഭങ്ങളില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളും അട്ടിമറിക്കപ്പെട്ടു. കയ്യേറ്റക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും നാലേക്കര്‍ വരെയുള്ള കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം വിതരണം ചെയ്ത സര്‍ക്കാരുകള്‍ ഭൂരഹിത സമൂഹത്തിന് മൂന്ന് സെന്റ് ഭൂമിനല്‍കി കോളനികളില്‍ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് കൊയ്യോന്‍ ആരോപിച്ചു.
ശിബിരത്തില്‍ കേരളീയ സമൂഹത്തില്‍ സാമൂഹ്യനീതി കര്‍മ്മപദ്ധതിയുടെ പ്രസക്തി കേരളത്തിലെ ഭൂസമരങ്ങള്‍, ഹിന്ദു സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
വിവിധ സംഘടനാ നേതാക്കളായ ബാബു ഓലയില്‍, എസ്.സുധീര്‍, വി.എന്‍.അനില്‍കുമാര്‍, അഡ്വ.വി.പത്മനാഭന്, തമ്പി പട്ടശേരി, ബാബു പണിക്കര്‍, കെ.രവീന്ദ്രനാഥ് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി. സമാപനസഭയില്‍ സംസ്ഥാന രക്ഷാധികാരി കെ.എന്‍.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി സി.ബാബു സമാപന സന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: