കല്‍പ്പറ്റ: അമ്പുകുത്തി മലനിരകളില്‍ കരിങ്കല്‍ ഖനനം തുടര്‍ന്നിരുന്നുവെങ്കില്‍ എടക്കല്‍ റോക്ഷെല്ട്ടറും അതിലെ അതീവ ചരിത്രപ്രാധാന്യമുള്ള ലിഖിതങ്ങളും കഥാവശേഷമാകുമായിരുന്നുവെന്ന് ചരിത്രകാരന് പ്രഫ.എം.ജി.എസ് നാരായണന്.
എടക്കല്‍ ഗുഹ സംരക്ഷണ പ്രക്ഷോഭത്തിന്റെ മുപ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രകൃതി സംരക്ഷണ സമിതി ‘എടക്കല്‍ പൈതൃകം: സംരക്ഷണ ചരിത്രം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടു മുമ്പ് നടന്ന എടക്കല്‍ ഗുഹ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുഖ്യശത്രുക്കള്‍ അന്നത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വലംകയ്യായിയുന്ന മറ്റൊരാളുമായിരുന്നുവെന്ന് പ്രഫ. നാരായണന് പറഞ്ഞു. റോക് ഷെല്‍ട്ടറിന്റെ സംരക്ഷണം മുന്‍നിര്‍ത്തി ജില്ലാ കലക്ടറായിരുന്ന ടി. രവീന്ദ്രന് തമ്പി എടക്കലിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയ ക്വാറി നിരോധനം മുഖ്യമന്ത്രി നീക്കുകയുണ്ടായി.
റോക് ഷെല്‍ട്ടറിന്റെ സംരക്ഷണത്തിനല്ല, ക്വാറി തൊഴിലാളികളുടെയും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും താത്പര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിനു ഒപ്പമുണ്ടായിരുന്നവരും പ്രാധാന്യം നല്‍കിയത്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ ചെലുത്തിയ സമ്മര്‍ദമാണ് എടക്കലില്‍ കല്മടകളുടെ പ്രവര്‍ത്തനത്തിനു താത്കാലികമായി തടയിടാന്‍ ഉതകിയത്.
റോക് ഷെല്‍ട്ടര്‍ സംരക്ഷണത്തിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കുകയുണ്ടായി. കരിങ്കല്‍ ഖനനം മൂലം എടക്കല്‍ റോക് ഷെല്‍ട്ടറിന്റെ നിലനില്പുതന്നെ അപകടത്തിലായ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും താത്പര്യത്തിനു വിരുദ്ധമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത്.
എടക്കലിലെ പാറച്ചിത്രങ്ങളുടെ ചരിത്രപ്രാധാന്യം ലോകം ഇന്നും ശരിക്കും മനസിലാക്കിയിട്ടില്ല. ലോകത്തെ പ്രാചീന റോക് ഷെല്‍റ്ററുകളില്‍ ഒന്നാണ് എടക്കലിലേത്. ഇതര സ്ഥലങ്ങളിലെ ഗുഹാചിത്രങ്ങളില്‍ ഏറെയും യാഥാര്ഥ്യബോധത്തെടെ കൊത്തിയതാണ്. എന്നാല്‍ എടക്കലിലെ പാറച്ചിത്രങ്ങളില്‍ മനുഷ്യ, മൃഗരൂപങ്ങളും മറ്റും അതേപടി ചിത്രീകരിച്ചിട്ടില്ല. ശൈലീകൃത രൂപങ്ങളാണ് ഇവിടെയുള്ളത്. എടക്കലിലെ ചിത്രങ്ങള്‍ നവീന ശിലായുഗത്തില്‍ വരച്ചതാണെന്ന് തീര്‍ത്തുപറയാനാകില്ല. നവീനശിലായുഗത്തില്‍ ഉപയോഗത്തിലുണ്ടായിരുന്ന കല്ലുളികള്കൊണ്ട് പാറയില്‍ ഇത്ര ആഴത്തില്‍ ചിത്രങ്ങള്‍ വരച്ചുവെന്നത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണ്.
മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫാസെറ്റ് ഇന്ത്യന്‍ ആന്റിക്വറിയില്‍ 1901ല്‍ പ്രസിദ്ധപ്പെടുത്തിയതാണ് എടക്കല്‍ റോക് ഷെല്ട്ടറിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക രചന. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പിന്നീട് നടന്ന പഠനങ്ങളും ഗവേഷണങ്ങളും . പ്രഫ. നാരായണന് പറഞ്ഞു.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ ആമുഖപ്രഭാഷണം നടത്തി. ഡോ. എം.ആര്. രാഘവവാര്യര്, എം. വിജയലക്ഷ്മി എന്നിവര്‍ യഥാക്രമം എടക്കല്‍ പൈതൃകം, എടക്കല്‍ ഗുഹാചിത്രങ്ങളും വ്യാഖ്യാനങ്ങളും എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആര്‍ക്കിയോളജി വകുപ്പ് മുന്‍ ഡയറ്കടര്‍ കെ.കെ. മുഹമ്മദ് മോഡറേറ്ററായിരുന്നു. എം. ഗംഗാധരന് സ്വാഗതവും ജസ്റ്റിന് പ്രകാശ് നന്ദിയും പറഞ്ഞു.
വയനാടിന്റെ പൈതൃക സംരക്ഷണ ചിന്ത എന്ന വിഷയത്തില്‍ ചര്‍ച്ചയും എടക്കല്‍ ദ റോക് മാജിക് എന്ന പേരില്‍ പി.ടി. സന്തോഷ്കുമാര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: