കോഴിക്കോട്: സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള അംഗന്‍വാടി നിര്‍മ്മാണം ഇഴയുന്നു. ഫണ്ടിന്റെ കാലാവധി മാര്‍ച്ച് 31 ന് തീരാനിരിക്കെ 161 അംഗന്‍വാടികളുടെ പണി ഇനിയും തുടങ്ങിയിട്ടില്ല. നബാര്‍ഡിന്റെ പ്രത്യേക പദ്ധതിയായ ഗ്രാമീണ അടിസ്ഥാനസൗകര്യ വിപുലീകരണ ഫണ്ടാണ് കേരളത്തിന് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്.
എല്ലാ ജില്ലകളിലുമായി 506 അംഗന്‍വാടികളാണ് ഇതു പ്രകാരം പണിയാന്‍ പദ്ധതിയിട്ടത്. ഇതില്‍ 288 എണ്ണം പൂര്‍ത്തിയായി. 57 കെട്ടിടങ്ങളുടെ പണി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിവിധ ജില്ലകളിലായി പൂര്‍ത്തിയാക്കേണ്ട 161 അംഗന്‍വാടികളുടെ പ്രാഥമിക പണി പോലും തുടങ്ങിയിട്ടില്ല. ഇതില്‍ തന്നെ സ്ഥലം അനുവദിച്ചു കിട്ടാത്തതും പ്രവൃത്തി അനുമതി നല്കാത്തതുമുണ്ട്. സാമൂഹ്യ നീതിവകുപ്പിന് കീഴില്‍ വരുന്നതാണ് അംഗന്‍വാടികള്‍. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് പണി നടത്തേണ്ടത്. കഴിഞ്ഞ ഡിസംബറില്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതി അവലോകനം ചെയ്തിരുന്നു.
സമയബന്ധിതമായി തീര്‍ക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശവും നല്കി. ഫണ്ടിന്റെ കാലാവധി തീരാന്‍ ഇനി കഷ്ടിച്ച് മൂന്ന് മാസമിരിക്കെ അടിയന്തരമായി പണി തീര്‍ക്കാന്‍ വീണ്ടും അവശ്യപ്പെട്ടിരിക്കയാണ് ചീഫ് എഞ്ചിനീയര്‍. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഈ മാസം 11 ന് വീഡിയോ കോണ്‍ഫറന്‍സും നടത്തും. അവശേഷിക്കുന്ന കെട്ടിടത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 10 നകം ബില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: