ഇരിങ്ങാലക്കുട.സിവില്‍ സ്റ്റേഷനിലെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് വളപ്പിലെ കിണറ്റിലെ വെള്ളം മലിനമായതിനാല്‍ ഉപയോഗിക്കാനാകുന്നില്ലെന്ന് പരാതി. ഇതുമൂലം ക്വാര്‍ട്ടേഴ്സ് അനുവദിച്ച് കിട്ടിയകുടുംബങ്ങള്‍ താമസം മതിയാക്കി വാടകവീടുകളിലേക്ക് മടങ്ങി.
പണിപൂര്‍ത്തീകരിച്ചെന്ന പൊതുമരാമത്ത് വിഭാഗത്തിന്റെയും താമസയോഗ്യമാണെന്ന ജില്ലാഭരണകൂടത്തിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്വാര്‍ട്ടേഴ്സുകള്‍ ആറുജീവനക്കാര്‍ക്ക് അനുവദിച്ചത്.
താമസത്തിനെത്തിയ ജീവനക്കാരുടെ കുടുംബങ്ങള്‍ ക്വാര്‍ട്ടേഴ്സ് വളപ്പിലെ കിണറ്റിലെ വെള്ളം ഉപയോഗിക്കാനാവുന്നതല്ലെന്ന് കണ്ടെത്തി താമസം അവസാനിപ്പിക്കുകയായിരുന്നു. മാത്രമല്ല ക്വാര്‍ട്ടേഴ്സുകളിലേക്കുള്ള പൈപ്പ് കണക്ഷനുകളില്‍ തടസ്സങ്ങളുള്ളതിനാല്‍ വെള്ളം ക്വാര്‍ട്ടേഴ്സുകളിലേക്കെത്തുന്നുമില്ല.ഇക്കാര്യങ്ങള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ അറിയിച്ചെങ്കിലും നടപടികളായില്ല.ഇതിനിടെ ക്വാര്‍ട്ടേഴ്സ് അനുവദിച്ചുകിട്ടിയവരിലൊരാള്‍ വെള്ളമില്ലാത്തതിനാല്‍ തന്റെ ക്വാര്‍ട്ടേഴ്സ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് അപേക്ഷയും നല്കി.
തുടര്‍ന്ന് ക്വാര്‍ട്ടേഴ്സുകളില്‍ വെള്ളം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം അടിയന്തിരനിര്ദ്ദേശങ്ങള് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നല്‍കിയെങ്കിലും ഫലവത്തായിട്ടില്ല.
ക്വാര്‍ട്ടേഴ്സിലെ കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
നിലവിലെ കിണറ്റിലെ വൃത്തിഹീനമായ വെള്ളം പമ്പ് ചെയ്തുമാറ്റി കിണര്‍ ശുദ്ധീകരിക്കുകയും പൈപ്പുകളിലെ തടസ്സങ്ങള്‍ മാറ്റുകയും കുടിവെള്ള കണക്ഷന് ലഭ്യമാക്കുകയും ചെയ്താലേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരിക്കാനാകുകയുള്ളുവെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: