ശബരിമല: വ്രതപുണ്യത്തിന്റെ നിറവില്‍ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരീശ സന്നിധിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. രാവും പകലുമില്ലാതെ രാജ്യത്തിനകത്തും പുറത്തും നിന്ന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
എല്ലാവര്ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കി ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. തിരക്കിനനുസരിച്ച് ഭക്തജനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക ക്യു സംവിധാനങ്ങളും ഏര്‍പ്പെടുത്തി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനപാതകള്‍ ശരണം വിളികളാല്‍ മുഖരിതമാണ്.
ശരണവഴികളില്‍ മാളികപ്പുറങ്ങളും മണികണ്ഠസ്വാമികളും ഇരുമുടിക്കെട്ടുമായി നിറഞ്ഞു. കന്നിസ്വാമികള്‍ മുതല്‍ ഗുരുസ്വാമിമാര്വരെ സ്വാമിയെ കാണാനും മോക്ഷം തേടാനും ഒരേ മന്ത്രവുമായി മലകയറുന്നു. കാനനത്തിലെ രാത്രികാലങ്ങളിലെ കടുത്ത തണുപ്പിനെയും ചുട്ടുപൊള്ളുന്ന പകലിനെയും മറികടന്നാണ് തീര്‍ഥാടകരുടെ മലകയറ്റം.
കനത്തചൂടില്‍ ദാഹമകറ്റാന്‍ സ്വാമിമാര്‍ക്ക് തിളപ്പിച്ചാറിയ വെള്ളം വഴിയിലുടനീളം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. അടുത്തടുത്ത് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ധാരാളമുണ്ട്. വലിയ കയറ്റം കഴിഞ്ഞ് അപ്പാച്ചിമേടില്‍ ഒട്ടേറെ പേര് ക്ഷീണമകറ്റുന്നു.
മലകയറ്റത്തിന് പ്രായമായവരെയും ക്ഷീണിതരെയും സഹായിക്കാന്‍ ഡോളി വാഹകരും രംഗത്തുണ്ട്. ശരംകുത്തിക്ക് തൊട്ടുമുമ്പായി പോലീസ് പ്രത്യേക വെര്‍ച്യുല്‍ ക്യു ബുക്ക് ചെയ്തവരെ മറ്റൊരു കവാടത്തിലൂടെ കടത്തിവിട്ട് തിരക്ക് കുറയ്ക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ദാഹജലം നല്കാന് നിരവധിയാളുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതല്‍ ശരംകുത്തിയില്‍ നിന്ന് ആരംഭിക്കുന്ന നിരയില്‍ പതിനായിരങ്ങള്‍ ദര്‍ശനത്തിനായി കാത്തുനില്ക്കുന്നു. മകരവിളക്കിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസംവിധാനങ്ങളും ശക്തമാക്കി.
വിളക്ക് ദര്‍ശിക്കുന്നതിന് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും തമ്പടിക്കുന്നവര്‍ക്ക് പ്രത്യേക സുരക്ഷ നിര്‍ദ്ദേശങ്ങളുമായി അധികൃതരും ജാഗ്രതയിലാണ്.
നിലയ്ക്കല്‍ മുതല്‍ പമ്പ വരെ കെഎസ്ആര്‍ടിസി ബസ്സുകള്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തിന്റെയും തമിഴ് നാടിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളുടെ ബസ്സുകള്‍ എത്തുന്നുണ്ട്. പമ്പയില്‍ സ്വാമിമാരെ ഇറക്കി ബസ്സുകള്‍ തിരിച്ചുപോകും. സ്വകാര്യ വാഹനപാര്‍ക്കിങിന് പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
പമ്പമുതല്‍ നിലയ്ക്കല്‍വരെ പാതയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി വിലക്കി. പമ്പാ സ്നാനത്തിനുശേഷം നടപ്പന്തലില്‍ കയറുന്ന ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പോലീസ് ബാരിക്കേഡുകള്‍ ഇടവിട്ട് സ്ഥാപിച്ച് തിരക്ക് കുറയ്ക്കുന്നുണ്ട്. സന്നിധാനത്തിലേക്കുള്ള വഴിയിലും തിരക്ക് നിയന്ത്രിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ക്രമീകരണങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: