കോതമംഗലം: വേട്ടക്കാരന് വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന് (28) എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ടോണി മരിച്ചത് അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് പിടിയിലായവര്‍ മൊഴി നല്കി.
ഇന്നലെ പുലര്‍ച്ചെ ഇവരെ ഞായപ്പിള്ളിയില്‍ നിന്നും മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക സംഘവും കുട്ടമ്പുഴ എസ്ഐയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് അന്വേഷണസംഘം ചോദ്യം ചെയ്തു. ടോണിയോടും ബേസിലിനോടുമൊന്നിച്ച് നായാട്ടിന് ഉണ്ടായിരുന്നതായി ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വനത്തിലൂടെ നാലുപേരും ഒന്നിച്ച് സഞ്ചരിക്കുമ്പോള്‍ ആനയുടെ മുന്നില്പ്പെട്ടുവെന്നും ചിതറി ഓടിയപ്പോള്‍ ഹെഡ്ലൈറ്റ് നഷ്ടപ്പെട്ടതിനാല്‍ നടന്ന സംഭവങ്ങള്‍ കാണുവാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സമയം ഷൈറ്റിന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നുമാണ് ചോദ്യം ചെയ്യലില്‍ പോലീസിനു ലഭിച്ച വിവരം. തുടര്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ ഇന്ന് രാവിലെ തട്ടേക്കാട് വനത്തില്‍ കൊണ്ടുപോകും. തുടര്‍ന്ന് വൈകിട്ടോടെ കോതമംഗലം കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ഇവരെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയാകും വനവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണവും തെളിവെടുപ്പും നടത്തുക.
ബുധനാഴ്ച രാത്രി ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് കിലോമീറ്ററുകളോളം ഉള്ളില്‍ വനത്തില്‍ ഞായപ്പിള്ളി മുടിയുടെ സമീപം രണ്ട് മലകള്‍ക്കിടയിലുള്ള ‘കവല’ഭാഗത്താണ് സംഭവം. കാട്ടില്‍ രാത്രി നായാട്ടിന് പോയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിള്ളില്‍ തങ്കച്ചന്റെ മകന് ബേസിലിനെ (34) ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തു.
ടോണി മരിച്ചത് ആനയുടെ ആക്രമണത്തിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെടിയേറ്റുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് ടോണിയുടെ മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മരിച്ച ടോണിയുടെ ദേഹത്ത് ആനയുടെ ആക്രമണത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: