മട്ടാഞ്ചേരി: പുറം കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ട് ചരക്ക് കപ്പലിടിച്ച് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികളെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടേ മുക്കാലോടെയാണ് അപകടം. ബോട്ട് പൂര്‍ണ്ണമായി തകര്‍ന്നു. കൊച്ചി അഴിമുഖത്ത് നിന്ന് 68 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സംഭവം.
മട്ടാഞ്ചേരി ഈരവേലി സ്വദേശി അഷറഫ്, കുളച്ചല്‍ സ്വദേശി ജൂഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹര്‍ഷിതയെന്ന മത്സ്യ ബന്ധനബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് ദിവസം മുമ്പ് കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയതായിരുന്നു ബോട്ട്.
കായംകുളത്തിനും കൊല്ലത്തിനുമിടക്ക് പുറം കടലില്‍ മത്സ്യബന്ധനം നടത്തവെയാണ് കൊച്ചി തുറമുഖത്ത് നിന്ന് കണ്ടെയ്നറുമായി പോയ ചരക്ക്കപ്പല്‍ ബോട്ടിനെ ഇടിച്ചു തകര്‍ത്തത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് മുങ്ങി താഴ്ന്ന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളുടെ കരച്ചില് കേട്ടാണ് സമീപത്തെ ബോട്ടിലെ തൊഴിലാളികള്‍ എത്തിയത്.
ഇടിച്ച ചരക്ക്കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ടിന്റെ സ്രാങ്ക് കുളച്ചല്‍ സ്വദേശി ജൂഡ്(42), തമിഴ് നാട് രാമനാഥപുരം സ്വദേശികളായ മളയരാജ്(48), മലൈ കണ്ണന്(45), കുളച്ചല്‍ സ്വദേശികളായ സിങ്ക രാജന്(69), മരിയ ജോണ്‍(35), മോണം സ്വദേശി പ്ലേഷിയാന്(58), തമിഴ് നാട് മുട്ടം സ്വദേശി പെലാജി(58) എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികള്‍. ഇവരെ ഇന്നലെ രാവിലെ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ചെമ്മീന്‍ ഉള്‍പ്പെടെ മത്സ്യബന്ധനം നടത്തി ലഭിച്ച മീനുകളും നഷ്ടപ്പെട്ടതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. ഏകദേശം 90 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഉടമകള്‍ പറഞ്ഞു. സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: