ചങ്ങനാശ്ശേരി: കേരള സര്‍ക്കാര്‍ എല്ലാ രംഗങ്ങളിലും സമ്പൂര്‍ണ്ണ പരാജയമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
കേരളത്തിലെ റേഷന്‍ സ്തംഭനം, നോട്ട് പിന്‍വലിച്ചതിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍, അക്രമരാഷ്ട്രീയം എന്നിവയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് നയിക്കുന്ന എറണാകുളം മേഖലാ ജാഥ ചങ്ങനാശ്ശേരിയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റന്‍ ശോഭാ സുരേന്ദ്രന് പതാക കൈമാറിയാണ് മേഖലാ യാത്രയുടെ ഉത്ഘാടനം കുമ്മനം നിര്‍വ്വഹിച്ചത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള നാല് രാഷ്ട്രീയ പ്രചരണ ജാഥകള്‍ക്കും ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രൗഢഗംഭീരമായ തുടക്കമായി. കോഴിക്കോട് മേഖലാ ജാഥ മുതലക്കുളം മൈതാനിയില്‍ ദേശീയ സമിതിഅംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധകൃഷ്ണനാണ് ഈ ജാഥ നയിക്കുന്നത്.
പാലക്കാട് മേഖലാ ജാഥ പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന ചടങ്ങില്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സികെ പത്ഭനാഭന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് ജാഥ നയിക്കുന്നത്. തെക്കന്‍മേഖല ജാഥ ചെങ്ങന്നൂരില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ് ജാഥ നയിക്കുന്നത്.
നോട്ടുപ്രശ്നം കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും മാത്രമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇവര്‍ക്കെതിരെ നില്‍ക്കേണ്ട ഇടതു-വലതു മുന്നണികള്‍ പക്ഷെ ഇവര്‍ക്കു കൂട്ടുനിന്ന് കള്ളപ്രചാരണം അഴിച്ചുവിടുകയാണു ചെയ്തതെന്ന് കുമ്മനം പറഞ്ഞു.
നവംബര്‍ 8നുശേഷം കോടിക്കണക്കിനു രൂപ സഹകരണ മേഖലയില്‍ നിന്ന് പിടികൂടി. സാമ്പത്തിക രംഗത്ത് കാലഹരണപ്പെട്ട വ്യവസ്ഥിതിയാണ് നിലനിന്നിരുന്നത്. ഇതിന് സമൂല പരിവര്‍ത്തനം വരുത്തി. പാവപ്പെട്ടവന് അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന് വിലയുണ്ടാക്കി. സാമ്പത്തിക രംഗത്ത് അസമത്വം ഇല്ലാതാക്കാനും സാധിച്ചു.
പാവപ്പെട്ടവനെ വഞ്ചനയിലൂടെ വാരിക്കുന്തം പിടിപ്പിച്ചവര്‍ ഇന്ന് കോര്‍പ്പറേറ്റുകളുടെയും കള്ളപ്പണക്കാരുടെയും കൂടെയാണ്.
ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കാന്‍ കേരളം തയ്യാറല്ല. റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാര്‍ തട്ടിക്കൊണ്ടു പോകുന്നതിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. 16.5 ലക്ഷം ടണ്‍ അരി എഫ്സിഐയില്‍ കെട്ടിക്കിടക്കുമ്പോഴാണ് പാവപ്പെട്ടവര്‍ പട്ടിണികിടക്കുന്നത്. മനുഷ്യച്ചങ്ങല പിടിക്കുന്നവര്‍ എഫ്സിഐയില്‍ പോയി റേഷന്‍ സാധനങ്ങള്‍ കയറ്റി റേഷന്‍ കടയിലെത്തിച്ചിരുന്നെങ്കില് പാവപ്പെട്ടവന്റെ പട്ടിണി മാറ്റാന്‍ കഴിയുമായിരുന്നു. ആഴ്ചകളായി റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
ഭരണപരാജയം മൂടിവെയ്ക്കാന്‍ എന്ത് അക്രമം കാണിച്ചാലും ജനങ്ങളുടെ ഇടയില്‍ വിലപ്പോകില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. അക്രമവും ഭരണവും ഒന്നിച്ചുകൊണ്ടു പോകുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയരോഷം ഉയരുമെന്നും കുമ്മനം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്ണ മേനോന്, രാജ് മോഹന്‍, എന്‍.പി. കൃഷ്ണകുമാര്‍, ധീരസിംഹന്‍, അഡ്വ. നോബിള്‍ മാത്യു, കര്‍ഷകമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പി.ആര്. മുരളീധരന്, സുമാ വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: