ശബരിമല: കെട്ടുനിറയ്ക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ പരിശോധന നടത്തിയ ദേവസ്വം വിജിലന്‍സ് വിഭാഗത്തിന്റെ നടപടി ഭക്ഷ്യസുരക്ഷാ വിഭാഗത്തെയും കുത്തക അരി വ്യാപാരികളെയും സഹായിക്കാനെന്ന് സൂചന. തീര്‍ത്ഥാടന ചരിത്രത്തില്‍ ഇന്നുവരെ കെട്ടിനിറയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ പരിശോധന നടത്തിയിട്ടില്ല.
പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടിനിറയ്ക്കല് മണ്ഡപത്തിലായിരുന്നു വിജിലന്‍സ് വിഭാഗത്തിന്റെ വിചിത്ര പരിശോധന അരങ്ങേറിയത്. അരിയില്‍ മഞ്ഞള്‍പൊടി, പൂവുകള്‍ എന്നിവ ഉണ്ടെന്നും ശബരിമലയില്‍നിന്നു വിറ്റഴിച്ച അരി വീണ്ടും കെട്ടുനിറയ്ക്കാന്‍ ഉപയോഗിച്ചു എന്നുമായിരുന്നു ആരോപണം. ഇതിന്റെ പേരില്‍ കരാറുകാരനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
ഭക്തജനങ്ങള്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന അരി ഉപയോഗിച്ച് ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന് തടസ്സം സൃഷ്ടിച്ച ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിക്കാനാണ് വിജിലന്‍സ് വിഭാഗം ഇത്തരം ഒരു സംഭവം ഉയര്‍ത്തി കൊണ്ടുവന്നതെന്നാണ് ആക്ഷേപം. ഭക്തര്‍ കൊണ്ടുവരുന്ന അരിയില്‍ ഭസ്മത്തിന്റെയും കര്‍പ്പൂരത്തിന്റെയും അംശം കണ്ടെത്തിയതായി ആരോപിച്ചാണ് ഇത് ഉപയോഗിച്ചുള്ള ഉണ്ണിയപ്പനിര്മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടത്.
അരി കഴുകി വൃത്തിയാക്കിയാണ് അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് എന്ന ദേവസ്വം ബോര്‍ഡിന്റെ വാദം ഇവര്‍ അംഗീകരിച്ചിരുന്നില്ല.
അരികഴുകി വൃത്തിയാക്കി ഗുണനിലവാര പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ നിര്‍മ്മാണം ആരംഭിക്കാവൂ എന്ന നിര്‍ദ്ദേശമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നോട്ടുവച്ചത്. അപ്പനിര്മ്മാണത്തിന് പ്രതിദിനം പതിനായിരം കിലോ അരിയാണ് വേണ്ടിവരുന്നത്. ഇത്രയും അരി കഴുകി ഉണക്കി പരിശോധന നടത്തി ദിവസങ്ങളോളം ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയെന്നത് അപ്രായോഗികമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും അറിയാവുന്നതാണ്.
ഇതല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖാന്തിരം പുതിയ അരി പുറത്തുനിന്നു വാങ്ങണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ മുന്നോട്ട് വച്ചത്. ഇത്തരത്തില്‍ ദേവസ്വം ബോര്‍ഡ് അരി വാങ്ങിയാല്‍ ഈ നടപടി സ്വകാര്യ കുത്തക കമ്പനികള്‍ക്ക് സഹായകമാകും. സ്വകാര്യ കമ്പനികള്‍ മുഖാന്തിരമാണ് സര്‍ക്കാര്‍ ഏജന്‍സിയായ മാര്‍ക്കറ്റ് ഫെഡ് അടക്കമുള്ള ഏജന്‍സികള്‍ അരി വാങ്ങുന്നത്. കുത്തക അരി വ്യാപാരികളുടെ ആവശ്യപ്രകാരം ഇതിനുള്ള സാഹചര്യം ഒരുക്കാനുള്ള ശ്രമമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയത്.
നിര്‍മ്മാണം നിര്‍ത്തിവച്ചതോടെ ഉണ്ണിയപ്പ വിതരണം പ്രതിസന്ധിയിലായി. ആവശ്യത്തിന് സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിച്ചു. ഭക്തര്‍ കൊണ്ടുവരുന്ന അരി കഴുകിവൃത്തിയാക്കി നിര്‍മ്മാണം നടത്തുന്നതിന് കോടതി അനുമതി നല്കി. കേസ്സ് നടപടികള്‍ ഇനി വരുംകാലങ്ങളില്‍ നടക്കാനിരിക്കുന്നതേയുള്ളു. ഈ സമയം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വാദം ശരിയാണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ ദേവസ്വം വിജിലന്‍സിന്റെ പരിശോധനാ ഫലം ഹാജരാക്കാനാണ് അരിവ്യാപാര കുത്തക ലോബികളുടെ ശ്രമം. ദേവസ്വം വിജിലന്‍സ് ഈ ലോബികളുടെ ഭാഗമായി മാറിയതാണ് കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ ഒരു പരിശോധനയ്ക്ക് ഇവര്‍ തയ്യാറായതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: