പത്തനാപുരം: ഭക്തിക്ക് മുന്നില്‍ കാലവും പ്രായവും വെല്ലുവിളിയല്ലെന്ന് തെളിയിച്ച് നഗ്നപാദരായി ദൂരങ്ങള്‍ താണ്ടുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരായ വൃദ്ധദമ്പതിമാര്‍. അതും തുടര്‍ച്ചയായ 34-ാമത് വര്‍ഷം. ശബരീശ സന്നിധി ലക്ഷ്യമാക്കിയാണ് വെയിലും മഞ്ഞും കൂസാതെ ഈ നടത്തം.
തമിഴ്നാട് തിരുച്ചെന്തൂര്‍ കാമരാജപുരം സ്വദേശി പാപനാശവും(94) ഭാര്യ സെല്‍വലക്ഷ്മി(87)യുമാണ് ഈ സ്വാമിഭക്തര്‍. പ്രായം തളര്‍ത്താത്ത ഈ ആവേശത്തിന് പിന്നില്‍ അയ്യപ്പസ്വാമിയോടുള്ള അടങ്ങാത്ത ഭക്തി തന്നെ. ഇക്കൊല്ലവും മുടങ്ങാതെ മകരജ്യോതി ദര്‍ശിക്കണം. മൂന്നൂറോളം കിലോമീറ്റര്‍ നടന്നാണ് ഇവര്‍ എല്ലാത്തവണയും ശബരീശ സന്നിധിയിലത്തെുന്നത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. സ്വദേശത്ത് നിന്ന് 20 ദിവസം മുമ്പാണ് ഇവരുടെ ഇക്കൊല്ലത്തെ യാത്ര തുടങ്ങിയത്. വെള്ളിയാഴ്ച പത്തനാപുരത്ത് എത്തിയ ദമ്പതിമാര്‍ ഇവിടെ വിശ്രമിച്ച് കഴിഞ്ഞദിവസം രാവിലെ വീണ്ടും പ്രയാണം തുടങ്ങി.
സെല്‍വലക്ഷ്മിയുടെ വലതുകണ്ണിന് കാഴ്ചക്കുറവുണ്ട്. പാപനാശത്തിന്റെ കൈപിടിച്ച് ഇരുമുടിക്കെട്ടുമായി നടക്കുമ്പോള്‍ അകക്കണ്ണിന്റെ വെളിച്ചത്തില്‍ മുന്നിലേക്കുള്ള വഴിതുറക്കുമെന്ന് സെല്‍വലക്ഷ്മി പറയുന്നു. ആയുസുണ്ടെങ്കില്‍ സന്നിധാനത്തേക്ക് ഇനിയും വരുമെന്ന് പറഞ്ഞ് അവര്‍ വീണ്ടും നടത്തം തുടര്‍ന്നു. ശരണമന്ത്രങ്ങളുടെ അനന്തമായ ശക്തിയില്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: