തിരുവനന്തപുരം : അഴിമതിക്കാരെ വച്ചുപൊറിപ്പിക്കില്ലെന്ന് ആഴ്ചയില്‍ ഏഴുതവണ ഗീര്‍വാണം മുഴക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് വകുപ്പിലെ ഓഫീസര്‍മാരെ ഭരിക്കുന്നത് അഴിമതിക്കേസിലെ പ്രതി. എഎസ്ഐ മുതല്‍ സിഐ വരെയുള്ള പോലീസുകാരുടെ സംഘടനയായ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.ആര്. ബിജുവാണ് പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയായിരിക്കെ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ടത്. ഇയാള്‍ കുറ്റക്കാരനാണെന്നും നടപടി വേണമെന്നും പിഎച്ച്ക്യൂ അന്വേഷണസമിതിയും ക്രമക്കേടുകള്‍ നടന്നുവെന്ന് ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗവും പിന്നീട് വിജിലന്‍സും ശുപാര്‍ശ നല്‍കിയെങ്കിലും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നാളിതുവരെ ഇതൊന്നും അറിഞ്ഞിട്ടില്ല.
പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കാലഘട്ടത്തില്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്തതിനെതിരെ 2011ല്‍ ചുമതലയേറ്റ അസോസിയേഷന് ഭാരവാഹികള്‍ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിന് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിഎച്ച്ക്യൂവിലെ എസ്.പി. രാജേന്ദ്രന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം നടത്തിയ ഓഡിറ്റല്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. പോലീസ് അസോസിയേഷന് ഫണ്ട് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ചെലവഴിച്ചതായും ട്രഷററുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് പണം വകമാറ്റിയതായും വ്യാജ വൗച്ചറുകള്‍ ചമച്ചതായും കണ്ടെത്തി. ഇതില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും നടപടി വേണമെന്നുമാണ് പിഎച്ച്ക്യൂ ടീം ശുപാര്‍ശ നല്‍കിയത്. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് എസി റെജി ജേക്കബിനെ അന്വേഷണ ചുമതലയേല്‍പ്പിച്ചു. ക്രമക്കേടു നടന്നെന്നും വിജിലന്‍സ് അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ശുപാര്‍ശ നല്കി. ഇതോടെ ഡിജിപി അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് എസ്പി സുകേശന് ആദ്യം ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം വഴി നടത്തിയ അന്വേഷണത്തിലെ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചു. വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ ബിജു കുറ്റക്കാരനാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ നല്കി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിന്നീട് വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍റെഡ്ഡി സി.ആര്. ബിജുവിനെതിരെ കേസ്സെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
വ്യക്തമായ തെളിവുകളുണ്ടായിട്ടും ശുപാര്‍ശയുണ്ടായിട്ടും നാളിതുവരെ ബിജുവിനെതിരെ യാതൊരു നടപടിയുമുണ്ടായില്ല. കോടിയേരിയുടെ അദ്ധ്യക്ഷതയില്‍ പാര്‍ട്ടി ഫ്രാക്ഷനാണ് ബിജുവിനെ ഓഫീസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയാക്കിയത്.
എന്നാല്‍ യുഡിഎഫ് അനുകൂല സംഘടനയുടെ നേതാവായ മുന്‍ പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അജിത്തിനെ അഴിമതി ആരോപണത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരായ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വരും മുമ്പാണ് സസ്പെന്ഷന് നടപടി വന്നത്. മറുവശത്ത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ എതിരായിട്ടും പാര്‍ട്ടിക്ക് വേണ്ട നേതാവിനെ പിണറായി സംരക്ഷിക്കുയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: