തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ ലക്ഷ്യം കണ്ടില്ലെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളപ്പണം തടയല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരാജയമാണ് സംഭവിച്ചത്. അതിനാല്‍ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുകളയണമെന്ന് കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു.
രാഷ്ട്രീയനേതാക്കള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്നത് സ്വാഭാവികമാണ്. പ്രതിയാക്കപ്പെട്ടാല്‍ ഉടന്‍ നടപടി എടുക്കാനാകില്ല. മന്ത്രി എം.എം. മണിയുടെ കാര്യത്തില്‍ കോടതിയില്‍ നിന്ന് അന്തിമവിധി വരട്ടെ. ഇപ്പോള്‍ എന്തെങ്കിലും നടപടി എടുത്താല്‍ കേസിനെ പ്രതികൂലമായി ബാധിക്കും. അതുപോലെ മെഴ്സിക്കുട്ടിയമ്മയ്ക്കെതിരെ അഴിമതി ആരോപണത്തില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാകട്ടെ എന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ ഐഎഎസ്-വിജിലന്‍സ് തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ ശാരദാ ചിട്ടിത്തട്ടിപ്പ് അടക്കമുള്ള കേസുകളില്‍ സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ചത് സുപ്രീംകോടതിയാണ്. അതിന് നോട്ടു പിന്‍വലിക്കലുമായി ബന്ധമില്ല. സിബിഐ അന്വേഷണം അവസാനത്തോടടുക്കുകയാണ്. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബഹളം കൂട്ടേണ്ട കാര്യമില്ല. ഉത്തര്‍പ്രദേശിലടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെങ്ങും മഹാസഖ്യം രൂപീകരിക്കാന്‍ സാധ്യതയില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: