കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനു കീഴിലുള്ള തിയറ്ററുകള്‍ ഒഴികെ മറ്റു തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനമായി. 12ന് വിനീത് നായകനായ ‘കാംബോജി’ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. സിനി എക്സിബിറ്റേഴ്സിന്റെ തിയേറ്റുകളിലും മള്‍ട്ടിപ്ലക്സുകളിലും സര്‍ക്കാര്‍ തിയറ്ററുകളിലുമാണ് സിനിമകള്‍ റിലീസ് ചെയ്യുന്നത്.
19 മുതല്‍ മറ്റ് നാലു സിനിമകള്‍ ഓരോന്നായി റിലീസ് ചെയ്യും. തുടക്കത്തില്‍ നൂറോളം തിയറ്ററുകളിലാണ് റീലിസിംഗ്. ഫെഡറേഷന്റെ തിയറ്ററുകള്‍ ഒഴിവാക്കി 19ന് തമിഴ് സിനിമ ‘ഭൈരവ’ പ്രദര്‍ശിപ്പിക്കും. ഇതേ മാതൃകയില്‍ വരും ദിവസങ്ങളിലും മറ്റ് ഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണ് ശ്രമം. ഒരാഴ്ച ഇടവിട്ട് പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫെഡറേഷനില്‍ അംഗങ്ങളായ ഏതാനും തിയറ്ററുകളും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
19നകം എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ എ ക്ലാസ് തിയറ്ററുകള്‍ക്ക് ഭാവിയില്‍ ഒരു സിനിമയും നല്‍കേണ്ടതില്ലെന്നും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം തീരുമാനിച്ചു.
ഡിസംബര്‍ 16ന് ആരംഭിച്ച സിനിമാ പ്രതിസന്ധിയെത്തുടര്‍ന്ന് മോഹന്‍ലാലിന്റെ ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ദുല്‍ഖര്‍ സല്‍മാന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’, പൃഥ്വിരാജിന്റെ ‘എസ്ര’, ജയസൂര്യയുടെ ‘ഫുക്രി’ തുടങ്ങിയ സിനിമകളുടെ റീലീസിംഗ് തടസപ്പെട്ടിരുന്നു. ഇവ ഇടവിട്ട് പ്രദര്‍ശിപ്പിക്കാനാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: