കുണ്ടറ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതസംസ്കാരത്തിന്റെ പൈതൃകമായ കാര്‍ഷിക സംസ്കൃതിയെ തിരികെ കൊണ്ടുവരാന്‍ ബാലഗോകുലം കുട്ടികളിലൂടെ കഴിഞ്ഞത് ശുഭസൂചനയെന്ന് ഭാഗവത സപ്താഹാചാര്യന്‍ സ്വാമി ഉദ്ദിത് ചൈതന്യ.
ജൂലൈയില്‍ കൊല്ലത്ത് ബാലഗോകുലം സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ജൈവവിഭവങ്ങള്‍ പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ള കൊയ്ത്ത് പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ജൈവകൃഷി അന്യം നിന്നുപോയതും പാശ്ചാത്യസംസ്കാരവും അവിടുത്തെ കൃഷിരീതികളും നമ്മളില്‍ കുടിയേറിയതുമാണ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളും മാതാപിതാഗുരു ബന്ധത്തില്‍ വിള്ളലും ഉളവാക്കിയത്. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതസംസ്കാരവും നമ്മുടെ പൈതൃകവും തിരികെ എത്തുന്നത് അമ്മയുടെ മുലപ്പാല്‍ പോലെ ഉത്തമമാണെന്നും അദ്ദേഹം പറഞ്ഞു. പനംകുറ്റി ഏലായില്‍ കുട്ടികള്‍ കൃഷി ചെയ്ത വിളവിന്റെ ഉത്ഘാടനം നെല്ക്കതിര് മുറിച്ച് സ്വാമി നിര്‍വ്വഹിച്ചു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷന്‍ എസ്.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ആദ്യപദ്ധതിയാണ് പനംകുറ്റി ഏലായില്‍ കുട്ടികളുടെ അധ്വാന ഫലമായിട്ടുള്ള ഈ നെല്ക്കൃഷിയെന്നും ഇത് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിവിധ ജൈവവിളകള്‍ കുട്ടികളിലൂടെ ആരംഭിക്കുമെന്നും യോഗത്തില്‍ സംസാരിച്ച ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.വി.ജെ.രാജ്മോഹനന് പറഞ്ഞു.
ഇതിലൂടെ പ്രകൃതി, സംസ്കൃതി, രാഷ്ട്രം എന്ന കാഴ്ചപ്പാട് ഇവരിലേക്ക് വളര്‍ത്തിയെടുക്കാനുള്ള ബാലഗോകുലത്തിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് ബാലഹരിതം എന്ന ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മഹാനഗരം കാര്യദര്‍ശി അനില്‍കുമാര്‍, സംഘടനാ കാര്യദര്‍ശി രതീഷ്, മേഖലാ കാര്യദര്‍ശി ബി.എസ്.ബിജു, സി.അജിത്ത്, കൊല്ലം ഗ്രാമ ജില്ലാ അദ്ധ്യക്ഷന്‍ ശ്രീരംഗം സുനീഷ്, ഗ്രാമജില്ലാ കാര്യദര്‍ശി എസ്.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: