തൊടുപുഴ: മൂവാറ്റുപുഴ-പുനലൂര്‍ ഹൈവേയില്‍ നടുക്കണ്ടം കനാല്‍ ഭാഗത്ത് റോഡ് വീതി കുറച്ച് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നു. റോഡ് വീതികുറച്ച് നിര്‍മ്മിച്ചാല്‍ ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തി. റോഡിനുണ്ടാകുന്ന വീതി കുറവ് പരിഹരിക്കുമെന്ന് നിര്‍മ്മാണഘട്ടത്തില്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് പാലിക്കാന്‍ കരാറുകാര്‍ തയ്യാറാകാതെ വന്നപ്പോഴാണ് പ്രതിഷേധത്തിന് കാരണമായത്. നാട്ടുകാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് തൊടുപുഴ എംഎല്‍എ പി ജെ ജോസഫ് സ്ഥലം സന്ദര്‍ശിച്ചു. അധികാരികളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് എം എല്‍ എ പറഞ്ഞു. നടുക്കണ്ടം കനാല്‍ ഭാഗത്ത് പത്തടിയോളം വീതി കുറച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതുമൂലം വാഹനങ്ങള്‍ കനാലില്‍ പതിച്ച് അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. റോഡ് നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ കരാറുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആവശ്യത്തിലധികം പാറപൊട്ടിച്ചെടുക്കുകയും അനധികൃതമായി സ്ഥലം കൈവശപ്പെടുത്തിയതുള്പ്പടെ നിരവധി പരാതികള്‍ കരാറുകാരനെതിരെ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: