റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ കിരീടം നിലനിര്‍ത്താനുള്ള യുവന്റസിന്റെ പോരാട്ടത്തിന് വേഗതയേറി. ബൊളോനയെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തി. ഗൊണ്‍സാലൊ ഹിഗ്വെയ്ന്റെ ഇരട്ട ഗോള്‍ ജയത്തിന്റെ പകിട്ട്. 18 കളികളില്‍ 45 പോയിന്റുമായി യുവന്റസ് മുന്നില്‍ തുടരുന്നു.
ടോറിനൊയില് ഏഴ്, 54 മിനിറ്റുകളില്‍ ഹിഗ്വെയ്ന് വല കുലുക്കി. 41ാം മിനിറ്റില്‍ പൗലൊ ഡിബാലയും സ്കോര്‍ ചെയ്തു. ജയത്തോടെ എഎസ് റോമ രണ്ടാംസ്ഥാനത്ത് തുടരുന്നു. എവേ മത്സരത്തില്‍ ജെനോവയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 36ാം മിനിറ്റില്‍ അര്‍മാന്‍ഡൊ ഇസ്സയുടെ ബൂട്ടില്‍ നിന്നു വീണ സെല്‍ഫ് ഗോളാണ് റോമയ്ക്ക് ജയമൊരുക്കിയത്. 19 കളികളില്‍ 41 പോയിന്റുണ്ട് ടീമിന്.
മുന്‍ ചാമ്പ്യന്‍ എസി മിലാനും ജയം. തട്ടകത്തില്‍ കാഗ്ലിയാരിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. കളിയവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ കാര്‍ലോസ് ബക്ക സ്കോര്‍ ചെയ്തു. 36 പോയിന്റുള്ള മിലാന് അഞ്ചാമത്. നാലാം സ്ഥാനത്തുള്ള ലാസിയൊയ്ക്കും ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ക്രൊന്റോണിനെ തോല്‍പ്പിച്ചു. അവസാന മിനിറ്റില്‍ സിറൊ ഇമ്മൊബൈല്‍ സ്കോറര്‍. 37 പോയിന്റുണ്ട് ലാസിയൊക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: