തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ വേലമഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 7.30ന് പ്രത്യേക ചതുശ്ശതനിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് അയ്യന്തോള്‍ ദേവി ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന. സന്ധ്യക്ക് നിറമാല, ദീപക്കാഴ്ച, പഞ്ചവാദ്യം, നാദസ്വരം എന്നിവയെത്തുടര്‍ന്ന് 7 മണിമുതല്‍ 8വരെ സ്കൂള്‍ യൂത്ത്ഫെസ്റ്റിവെല്ലില്‍ തായമ്പകക്ക് ഒന്നാംസ്ഥാനം നേടിയ ഹരിഗോവിന്ദന്റെ തായമ്പക ഉണ്ടാകും. ഭഗവാന്റെ ശീവേലിക്ക് ശേഷം രാത്രി 9ന് ഭഗവതിയുടെ കളം നൃത്തം ആരംഭിക്കും. തുടര്‍ന്ന് മൂന്ന് ആനകളും പഞ്ചവാദ്യവുമായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഷൊര്‍ണൂര്‍ റോഡിലൂടെ വടക്കുന്നാഥന് ക്ഷേത്രസന്നിധിയിലേക്ക് നീങ്ങുന്ന ഘോഷയാത്ര 12.30ന് നായ്ക്കനാലില്‍ എത്തുമ്പോള്‍ ആനകളുടെ എണ്ണം ഏഴാവും. പഞ്ചവാദ്യം സമാപിച്ചാല്‍ കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം തുടങ്ങി ശ്രീമൂലസ്ഥാനത്തെത്തി പുലര്‍ച്ചെ 3 മണിയോടെ കലാശിക്കും. ഇതിനിടെ അമ്മയുടെ ആണ്ടറതിയ്ക്ക് ശങ്കരംകുളങ്ങര ദേവിയെ പ്രതിനിധീകരിച്ച് അവിടത്തെ കോമരം സ്ഥലത്തെത്തും. തുടര്‍ന്ന് അമ്മയും മകളും കൈകോര്‍ത്തുപിടിച്ച് തിരുവമ്പാടിയിലെത്തി തട്ടകത്തെ കിടാങ്ങളെ അരിയെറിഞ്ഞ് അനുഗ്രഹിക്കുന്നതോടെ വേലാഘോഷം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: