തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഡയറക്ടറേറ്റിലെ താത്കാലിക നിയമനത്തില്‍ വന്‍ അഴിമതി. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സ്തികയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആറ് മാസത്തേക്ക് നിയമിക്കപ്പെട്ട വികലാംഗര്‍ ഉള്‍പ്പെടെയുള്ള 28 പേരെ ഒരുമാസം തികയുന്നതിന് മുമ്പ് പിരിച്ചുവിട്ടു. ശമ്പളം നല്‍കാനില്ലെന്ന് പറഞ്ഞ് ജോലിചെയ്ത ദിവസത്തെ വേതനം പോലും ഇക്കൂട്ടര്‍ക്ക് നല്‍കിയില്ല.
ഇതേ തസ്തികയില്‍ ദിവസവേതനത്തിന് നിയമിക്കപ്പെട്ടവര്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്നു. അഴിമതി നടന്നെന്ന് ചൂണ്ടിക്കാട്ടിയ എപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി.
പരീക്ഷകള്‍ നടത്തുന്ന വകുപ്പുകളില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ 6 മാസത്തേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുക പതിവാണ്. ആറ് മാസമായതിനാല്‍ സാധാരണ ഗതിയില്‍ ഒഴിവുകള്‍ പിഎസ്സിക്ക് വിടാറില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയശേഷമാണ് 28 പേരെ നിയമിച്ചത്. വികലാംഗരും വിധവകളുമടക്കമുള്ള നിര്‍ധനരായവരാണ് അധികവും.
27.09.2016ന് നിയമിച്ച ഇവരെ 28.10.2016 മുതല്‍ ശമ്പളം നല്കാന് ഫണ്ടില്ലായെന്ന കാരണം പറഞ്ഞ് അതുവരെയുള്ള ശമ്പളം പോലും നല്‍കാതെ ഡയറക്ടര്‍ പിരിച്ചുവിട്ടു. എന്നാല്‍ ഡയറക്ടറേറ്റില്‍ ഇതേ തസ്തികയില്‍ 2 വര്‍ഷം മുതല്‍ 16 വര്‍ഷമായി ജോലിചെയ്യുന്ന 38 പേരുണ്ട്. പിരിച്ചുവിട്ടവര്‍ എംപ്ലോയ്മെന്റ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അന്വേഷണത്തിലാണ് അഴിമിതി പുറത്ത് വന്നത്.
എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ വര്‍ഷങ്ങളായി അനധികൃത നിയമലംഘനം നടന്നുവരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട 48 പേര് വര്‍ഷങ്ങളായി ജോലിചെയ്യുന്നുണ്ട്. അതില്‍ 26.09.15ല്‍ സര്‍ക്കാര്‍ അഞ്ച്പേര്‍ക്ക് സ്ഥിരം നിയമനം നല്കി.
ബാക്കിയുള്ളവര്‍ ഇപ്പോഴും അതേ തസ്തികയില്‍ വര്‍ഷങ്ങളായി തുടരുന്നു. സിഎന്‍വി ആക്ട് പ്രകാരം ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്നിരിക്കെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ചവരെ ജോലിയില്‍ തുടരാനനുവദിച്ചുകൊണ്ടാണ് ഹയര്‍സെക്കന്ററി ഡയറക്ടര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെയും ഡയറക്ടര്‍ നോക്കുകുത്തികളാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരെ കാലാവധിയാകുമ്പോള്‍ പിരിച്ചുവിടുകയും ഒഴിവുകള്‍ എംപ്ലോയ്മെന്റില്‍ അറിയിച്ച് അഭിമുഖം നടത്തി പുതിയ നിയമനം നടത്തണമെന്നുമാണ് നിയമം. എന്നാല്‍ കാലാവധി തീര്‍ന്നവരെ പിരിച്ചുവിടാതിരുന്നത് അവര്‍ക്ക് സ്ഥിരം നിയമനം നല്‍കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കണം.
ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോള്‍ കയറിയ ഉദ്യോഗാര്‍ത്ഥികളെ ഡയറക്ടര്‍ പിരിച്ചുവിട്ടതെന്നും ഡയറക്ടര്‍ ക്രമവിരുദ്ധമായ കുറ്റമാണ് ചെയ്തതെന്നും 22-12-2016 ല്‍ എംപ്ലോയ്മെന്റ് ഡയറക്ടര്‍ക്കും തൊഴില്‍ നൈപുണ്യവകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറിക്കും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്ട്ടിന്മേല് തൊഴില്‍ വകുപ്പ് ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: