കോഴിക്കോട്: ഭരണത്തെക്കുറിച്ചും വിജിലന്‍സ് ഡയറക്ടറുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിലപാടാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഐഎഎസുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി എന്ന് മുഖ്യമന്ത്രി അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഗൗരവമേറിയ വിഷയങ്ങള്‍ ബാക്കിയാണ്. അഴിമതിക്കെതിരെ അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ഉത്തരവാദപ്പെട്ട വിജിലന്‍സ് ഡയറക്ടറുടെ സത്യസന്ധതയേയും നിഷ്പക്ഷതയേയുമാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.
താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഒന്നടങ്കം കൂട്ട അവധി എടുക്കാന്‍ പ്രേരിപ്പിച്ച സാഹചര്യം ഭരണത്തകര്‍ച്ചയെയാണ് കാണിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥ വൃന്ദവും ജനങ്ങളും ഇത്രകണ്ട് അസംതൃപ്തരും അസ്വസ്ഥരും ആശങ്കാകുലരും ആയിത്തീര്‍ന്ന ഒരു അവസരം ഇതിന് മുമ്പുണ്ടായിട്ടില്ല.
നാളിതുവരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മുമ്പാകെ ലഭിച്ച അഴിമതി സംബന്ധിച്ച പരാതികളില്‍ എന്തു നടപടിയാണ് സ്വീകരിച്ചത് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: