ആലപ്പുഴ: ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രിസഭയിലെത്തിച്ചു എന്നതാണ് പിണറായി വിജയന്റെ എട്ടു മാസത്തെ ഭരണ നേട്ടമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
2016 നവംബര്‍ എട്ടിന് 500, 1,000 നോട്ടുകള്‍ അസാധുവാക്കി നരേന്ദ്രമോദി സാമ്പത്തിക പരിഷ്ക്കാരണത്തിനു തുടക്കമിട്ടപ്പോള്‍ 2017 ജനുവരി എട്ടിന് വി.എസ്. അച്യുതാനന്ദനെ അസാധുവാക്കുന്ന തീരുമാനമാണ് സിപിഎം കേന്ദ്രനേതൃത്വം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദക്ഷിണമേഖലാ ജാഥയുടെ ആലപ്പുഴ ജില്ലയിലെ വിവിധ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു രമേശ്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ചവിട്ടിപ്പുറത്താക്കണമെന്ന് ആഹ്വാനം ചെയ്ത വി.എസ്. അച്യുതാനന്ദനെ സ്വന്തം പാര്‍ട്ടി തന്നെ ചവിട്ടിപ്പുറത്താക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.
കേരളം കണ്ട ഏറ്റവും കഴിവുകെട്ട ഭരണാധികാരിയായി പിണറായി വിജയന് മാറി.
ഭരണത്തിലുള്ള നിയന്ത്രണം പിണറായി വിജയന് നഷ്ടമായതിനുള്ള തെളിവാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ സമരംചെയ്യുന്നത്. പിണറായി വിജയന് ദുര്‍ബലനായ ഭരണാധികാരിയാണെന്നു ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെളിയിക്കപ്പെട്ടു.
യുഡിഎഫ് സര്‍ക്കാരിന്റെ തനിയാവര്‍ത്തനമാണ് ഇടത് ഭരണവും. വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുഡിഎഫ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട ഇടതുപക്ഷം ധാര്‍മ്മികതയെപ്പറ്റിയുള്ള തങ്ങളുടെ മുന്‍നിലപാട് മാറ്റിയോ എന്നും രമേശ് ചോദിച്ചു.
സിപിഎം ആയുധം താഴെവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിര്‍ഭയരായി ജീവിക്കാന്‍ ജനങ്ങള്‍ക്ക് മറ്റുവഴികള്‍ തേടേണ്ടിവരും. പൊതുജനമദ്ധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണ് സംവിധായകന് കമലിനുള്ളത്. ഇതിന്റെ ജാള്യത മറയ്ക്കാന്‍ മതത്തിന്റെ മേലങ്കിയണിയുകയാണ് കമലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: