കോഴിക്കോട്: ദേശീയതയുടെ കാലം കഴിഞ്ഞുവെന്ന് കരുതിയതാണ് മാര്ക്സിന് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തമെന്ന് പ്രമുഖ ചരിത്രകാരനായ ഡോ. എംജിഎസ് നാരായണന്. ദേശീയതയെക്കുറിച്ച് പാഠഭേദം സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തര്ദ്ദേശീയതാവാദവുമായാണ് മാര്‍ക്സ് രംഗത്ത് വന്നത്. അദ്ദേഹം ജനിച്ചുവളര്‍ന്ന ജര്‍മ്മനി തീവ്രദേശീയതയുടെ ഏറ്റവും പ്രബലശക്തിയായി മാറി. ലോകത്തിലെ പല മാറ്റങ്ങളും നേരത്തെ മനസ്സിലാക്കിയ മാര്ക്സിന് സ്വന്തം കണ്‍മുമ്പിലുള്ളത് കാണാനായില്ല. ലോകത്തിലെ മുഴുവന്‍ തൊഴിലാളികളും ഒന്നിച്ച് ഉയര്‍ത്തെഴുന്നേറ്റ് മുതലാളിത്തത്തെ ഇല്ലായ്മ ചെയ്ത് ലോകത്ത് സമത്വവും സ്വാതന്ത്ര്യവും സ്ഥാപിക്കുമെന്ന അന്ധവിശ്വാസമാണ് മാര്‍ക്സ് വെച്ചുപുലര്‍ത്തിയത്. മുതലാളിത്തം വാര്ധക്യത്തിലെത്തിയെന്നും അത് കൊഴിഞ്ഞുപോകുമെന്നും ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യന് പ്രകൃതിയെ കീഴടക്കുമെന്നും കരുതി. ലെനിനാണ് മാര്‍ക്സിസത്തെ ഇല്ലാതാക്കിയത്. തൊഴിലാളികള്‍ക്ക് വിപ്ലവം നടത്താനുള്ള കഴിവില്ലെന്നും പെറ്റി ബൂര്‍ഷ്വ എന്ന മധ്യവര്‍ഗ്ഗത്തിന്റെ നേതൃത്വത്തിലേ വിപ്ലവം നടക്കൂ എന്നുമാണ് ലെനിന് വാദിച്ചത്.
ഇന്ത്യന്‍ദേശീയതയുടെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷ് ഭരണത്തെ ഇന്ത്യയില്‍ സ്ഥായിയായി നിലനിര്‍ത്താനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചത്. 1942 വരെ ഗാന്ധിജിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ബ്രിട്ടീഷുകാരുമായുള്ള അനുരഞ്ജനത്തിന്റെ പാതയായിരുന്നു സ്വീകരിച്ചത്. ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടണ്, ഇന്ത്യക്കാരുടെ അവകാശവാദങ്ങള്‍ അംഗീകരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന് ഇതംഗീകരിക്കാതായതോടെയാണ് ഗാന്ധിജിക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്ന് എം.ജി.എസ് പറഞ്ഞു. സിവിക് ചന്ദ്രന് സംസാരിച്ചു. പ്രഭാഷണ പരമ്പര 14 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: