തിരുവനന്തപുരം: തീവണ്ടിയില്‍ നിന്ന് വീണ് ഒരാള്‍ മരിക്കുമ്പോള്‍ കണ്ടെത്താവുന്ന തെളിവുകളിലെ ചില കൗതുകങ്ങളിലേക്കാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡെക്സിലെ ഫൊറന്‍സിക് വിഭാഗത്തിന്റെ പവലിയന് വിരല്‍ചൂണ്ടുന്നത്.തീവണ്ടിയാത്രക്കിടയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുമായി ബന്ധപ്പെടുത്തിയാണ് ഫൊറന്‍സിക് മെഡിസിന്റെ പ്രത്യേകതകള്‍ ഇവിടെ വിശദമാക്കുന്നത്. അതിനായി തീവണ്ടിയുടെ മോഡലും റെയില്‍പ്പാതയും ഡമ്മി മൃതശരീരവുമെല്ലാം സജ്ജീകരിച്ചിരിക്കുന്നു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റവാളിക്ക് ഇളവനുവദിച്ചാലും ഫൊറന്‍സിക് വിഭാഗത്തിന്റെ ശാസ്ത്രീയപരിശോധനാഫലത്തില്‍ തെറ്റൊന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്നും അത് നിയമത്തിന്റെ ചില പഴുതുകള്‍ മാത്രമായിരിക്കുമെന്നും ഈ പവലിയന് ചൂണ്ടിക്കാട്ടുന്നുണ്ട്.
തീവണ്ടിയില്‍ നിന്നുംമറ്റും ബോധപൂര്‍വ്വം ചാടുമ്പോള്‍ ഉണ്ടാകാവുന്ന മുറിവുകളും ബോധപൂര്‍വ്വമല്ലാതെ വീഴുമ്പോഴുണ്ടാകാവുന്ന മുറിവുകളും ഉള്‍പ്പെടെയുള്ളവ മെഡെക്സിലെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയുടെ അടിസ്ഥാനവും രീതികളും ഡിഎന്‍എ പരിശോധനയുടെ ചരിത്രവുമെല്ലാം ഈ പവലിയിനില്‍ നിന്നു മനസ്സിലാക്കാനാകും.
പ്രദര്‍ശനത്തിനെത്തുന്നവരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന പവലിയനുകളിലൊന്നാണിത്. ആര്‍ട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തോളം പ്രയത്നിച്ചാണ് ഫൊറന്‍സിക് വിഭാഗത്തിനായി ഈ പവലിയന് തയ്യാറാക്കിയത്.ജനുവരി 31 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനത്തിന് സ്കൂളുകള്‍ക്ക് നിരക്കില്‍ പ്രത്യേകം ഇളവ് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: