കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 40-ാമത് കാലിക്കറ്റ് ഫ്ളവര്‍ ഷോക്ക് നാളെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ തുടക്കമാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിക്കുന്ന അപൂര്‍വ ഇനം പൂച്ചെടികള്‍, വിവിധ തരം പനകള്‍, മുള, എന്നിവയെല്ലാം മേളയിലെ അപൂര്വതകളാവും. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം, കൂത്താളി ജില്ലാ കൃഷി ഫാം, പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രം, അടക്കാ സുഗന്ധവിള ഗവേഷണ കേന്ദ്രം, ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, തിക്കോടി കോക്കനട്ട് നഴ്സറി എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാവും. കുള്ളന്‍ തെങ്ങിന്‍തൈകള്‍, ഒട്ടുമാവിന് തൈകള്‍, വിവിധ ഫലവൃക്ഷതൈകള്‍, ഔഷധ സസ്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ തുടങ്ങിയവ സ്റ്റാളുകളില്‍ ലഭിക്കും. സിഡബ്ല്യുആര്‍ഡിഎം ഒരുക്കുന്ന സ്റ്റാളും ഉണ്ടാവും.
ഉദ്യാനപാലനവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍, വിവിധ സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ പുഷ്പ പ്രദര്‍ശനത്തിന്റെ പ്രത്യേകതകളാണ്. പുഷ്പമേളയുടെ വരവറിയിച്ചുകൊണ്ട് ഇന്ന് പുഷ്പാലംകൃത വാഹനഘോഷയാത്രയും നഗരത്തില്‍ നടക്കും. 40 രൂപയാണ് മുതിര്‍ന്നവര്‍ക്ക് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 20 രൂപയുമാണ്. ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് 10 രൂപയാണ് ടിക്കറ്റ് നിരക്ക്.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി. സക്കീര്‍ ഹുസൈന്, പി. സുന്ദര്‍ദാസ്, എം.എ. ജേക്കബ്, ഡോ. ആര്.അന്‍സാരി, പി. കിഷന്‍ചന്ദ്, അഡ്വ. എം. രാജന്, അജിത്ത് കുരീത്തടം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: