മകരവിളക്ക്:
കനത്ത സുരക്ഷ
ഇടുക്കി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പന്മാര്ക്ക് സുരക്ഷയും സൗകര്യവും ഒരുക്കി മകരജ്യോതി ദര്‍ശനത്തിന് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് അവലോകനം ചെയ്തു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, എന്നിവിടങ്ങളില്‍ എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് കണക്കിലെടുത്ത് മതിയായ സുരക്ഷയും മുന്‍കരുതലും എടുക്കുന്നതിനും ജസ്റ്റിസ് എം.ആര് ഹരിഹരന്‍നായര്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പാലിച്ച് നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞു.
അയ്യപ്പന്മാരുടെ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്‍കിയാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാകലക്ടര്‍ ജി.ആര് ഗോകുല്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി 13, 14, 15 തീയതികളില്‍ വണ്ടിപ്പെരിയാറില്‍ പണി പൂര്‍ത്തിയായ പുതിയ പാലത്തിലൂടെ ഗതാഗത സൗകര്യം അനുവദിക്കും. തീര്‍ത്ഥാടകരുടെ സുരക്ഷക്കും ഗതാഗതക്രമീകരണത്തിനുമായി 1500 പോലീസ് ഉദ്യോഗസ്ഥര്‍ സേവനരംഗത്ത് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ പറഞ്ഞു. ഒരു ഐ.ജി, രണ്ട് പോലീസ് സൂപ്രണ്ടുമാര്‍, 15 ഡി.വൈ.എസ്.പിമാര്‍, 18 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1500 പോലീസ് സേനാംഗങ്ങള്‍ സേവനരംഗത്ത് ഉണ്ടാകും.
ഗതാഗത ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു ഡി.സി.പിയുടെ നേതൃത്വത്തില്‍ പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളില്‍ സേവനമുണ്ടാകും. പുല്ലുമേട്ടിലെ സുരക്ഷ ചുമതലക്ക് ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കും.
പോലീസ് 50 അസ്കാ ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ പോലീസ് സേവനമുണ്ടാകും അയ്യപ്പന്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് എലിഫന്റ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തി. സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്ക് രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു മണിവരെ മാത്രമേ അയ്യപ്പന്മാരെ കടത്തിവിടുകയുള്ളൂ. മകരവിളക്ക് ദിവസം സന്നിധാനത്ത് നിന്നും പുല്ലുമേട്ടിലേക്ക് വരുന്നവരെ ഉച്ചക്ക് ഒരു മണിക്ക് ശേഷം പാണ്ടിത്താവളത്തു നിയന്ത്രിക്കും.
ഉള്‍ക്കാടുകളിലേക്കും ഉപ്പുപാറയില്‍ മരങ്ങളിലും കയറി മകരജ്യോതി ദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ തടയും. ഭക്തരുടെ സൗകര്യത്തിനായി എക്കോഷോപ്പ് പ്രവര്‍ത്തിക്കും. മകരവിളക്ക് ദിവസം വനംവകുപ്പ് നാലാംമൈലില്‍ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അഞ്ച് അസ്കാ ലൈറ്റുകളും വനം വകുപ്പ് എത്തിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പാഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മ്മിക്കും. പാഞ്ചാലിമേട്ടില്‍ 12നും പുല്ലുമേട്ടിലേത് 13നും പൂര്‍ത്തിയാകും. ആവശ്യമായ സ്ഥലങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പുകളും സ്ഥാപിക്കും. ആരോഗ്യവകുപ്പ് എ.എല്‍.എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ വിപുലമായ ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തും.
പാഞ്ചാലിമേട്, പരുന്തുംപാറ, ഉപ്പുപാറ, കോഴിക്കാനം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. പുല്ലുമേട്ടില്‍ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സഹകരണത്തോടെ എ.എല്‍.എസ് ആംബുലന്‍സിന്റെ സേവനം ഉണ്ടാകും. സ്വകാര്യ ആശുപത്രികളില്‍ 10 ആംബുലന്‍സ് സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യകേന്ദ്രമുള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ ഡോ. ടി.ആര്. രേഖ പറഞ്ഞു.
ഹോമിയോ ആയുര്‍വ്വേദ വകുപ്പുകളും സേവനരംഗത്തുണ്ടാകും.ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ജല അതോറിറ്റി 500 ലിറ്റര്‍ ടാങ്കുകളില്‍ കുടിവെള്ളം സൗകര്യം ഉറപ്പാക്കും. പാഞ്ചാലിമേട്ടിലും പരുന്തുംപാറയിലും ആയിരം ലിറ്ററിന്റെ ഒന്നുവീതവും 500 ലിറ്റര്‍ രണ്ടുവീതവും ടാങ്കുകള്‍ സജ്ജമാക്കും. അവശ്യ ഘട്ടങ്ങളില്‍ വെള്ളം നിറക്കുന്നതിന് ടാങ്കര്‍ സൗകര്യവും ഏര്‍പ്പെടുത്തും.
കെഎസ്ആര്‍ടിസി 50 ബസുകള്‍ സര്‍വ്വീസിനിറക്കും. കോഴിക്കാനത്ത് മൊബൈല്‍വാന്‍ ഉള്‍പ്പെടെ പൂര്‍ണ്ണസജ്ജമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.മോട്ടോര്‍വാഹന വകുപ്പ് സുരക്ഷിത യാത്രക്കായി നടപ്പാക്കിയ സേഫ്സോണ്‍ പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനം കേന്ദ്രമാക്കി ഏഴ് കേന്ദ്രങ്ങളില്‍ സേവനം നല്‍കും. മുണ്ടക്കയം, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍, കക്കിക്കവല, പരുന്തുംപാറ, കുമളി, പീരുമേട് എന്നിവിടങ്ങളിലാണ് റിക്കവറി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോട്ടോര്‍വാഹന വകുപ്പ് ആംബുലന്‍സ് സേവനവും ലഭ്യമാക്കും.
ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാകലക്ടര്‍ ജി.ആര്. ഗോകുല്‍, ജില്ലാ പോലീസ് മേധാവി കെ.ബി. വേണു ഗോപാല്‍, എഡിഎംകെകെആര് പ്രസാദ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് (വെസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടര്‍ സി. ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: