മാവേലിക്കര: ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാവേലിക്കര കട്ടച്ചിറ ചെറുമണ്ണില്‍ ക്ഷേത്രത്തില്‍ ദൈവദശക ആലാപനം തടസ്സപ്പെടുത്തിയതില്‍ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കേരള നവോത്ഥാനത്തിന്റെ ബീജമന്ത്രമായി ശ്രീനാരായണ ഗുരുദേവന് പ്രദാനം ചെയ്തതാണ് ദൈവദശകമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍ പറഞ്ഞു.
സമന്വയമാണ് ഗുരുദര്‍ശനത്തിന്റെ കാതല്‍. ജാതിയുടെ പേരില്‍ ഭിന്നിച്ചുനിന്ന സമൂഹത്തിലേക്കാണ് ദൈവദശകം സമന്വയത്തിന്റെ സന്ദേശമായി പിറന്നു വീണത്. സര്‍വ്വലോക സ്വീകാര്യമായ ഒരു സ്മൃതിയാണത്. ഏത് രാജ്യക്കാരനും ഏത് മതക്കാരനും ഏത് സമയത്തും പ്രാര്‍ത്ഥിക്കാവുന്ന മന്ത്രസമാനമായ രചനയാണത്. കേരളത്തിന്റെ ഉപനിഷത്തെന്നും ദൈവോപനിഷത്തെന്നും അറിയപ്പെടുന്ന ദൈവദശകം എല്ലാ ഭേദചിന്തകള്‍ക്കും അതീതമായ ഒരു ദര്‍ശനമാണ് നല്‍കുന്നത്. ആരെങ്കിലും ദൈവദശകത്തിന്റെ അലാപനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടായേക്കാവുന്ന വിഷയത്തില്‍ പോലീസ് കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണ്. അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലുകളാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നത് എന്നും വിഷയ പരിഹാരത്തിനായി പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ. സുദര്ശനന്, ജില്ലാ നേതാക്കളായ അഡ്വ. വി.എസ്. രാജന്, വിനോദ് ഉമ്പര്‍നാട്, സി.എന്‍. ജിനു, കെ.ജി. സഹജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: