പള്ളുരുത്തി: ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി പുല വാണിഭമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പള്ളുരുത്തി അഴകിയ കാവ് ക്ഷേത്ര മുറ്റമൊരുങ്ങി. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്നെ പള്ളുരുത്തി ദേശത്തെ പുലയ സമുദായക്കാര്‍ക്കു വേണ്ടി ക്ഷേത്രപ്രവേശനത്തിനായി ധനുമാസത്തിലെ അവസാന വ്യാഴാഴ്ച അഴകിയ കാവിലമ്മയുടെ മുന്നില്‍ ദര്‍ശനം നടത്താന്‍ അനുവദിച്ചിരുന്നു.
അധഃസ്ഥിത വിഭാഗത്തിന്റെ ക്ഷേത്രപ്രവേശനത്തിന് വഴിയൊരുക്കിയതെന്ന് പറയപ്പെടുന്ന പുലയസമുദായം തിങ്ങി പാര്‍ത്തിരുന്ന ഇടക്കൊച്ചി കണ്ണങ്ങാട്ട് പ്രദേശത്ത് മാരകമായ വസൂരി രോഗം പടര്‍ന്നു പിടിച്ചു. ഒട്ടേറെപ്പേര്‍ മരണപ്പെടുകയും ചെയ്ത ഈദുരന്തത്തെ തുടര്‍ന്ന് ആശങ്കയിലായ സമുദായത്തിലെ മുതിര്‍ന്നവര്‍ സങ്കടമുണര്‍ത്തിക്കാന്‍ രാജാവിനെ മുഖം കാണിച്ചു. ഇതേത്തുടര്‍ന്ന് ധനുമാസത്തിലെ അവസാന വ്യാഴാഴ്ച ദേവിയെ തൊഴുതു പ്രാര്‍ത്ഥിക്കാന്‍ ഇവര്‍ക്ക് ആജ്ഞ നല്കുകയായിരുന്നത്രെ. ഈ ദിവസത്തിന്റെ പ്രാധാന്യം തുടര്‍ന്നും നിലനില്ക്കാന് ആണ്ട് തോറും ഈ വിഭാഗത്തിന് ക്ഷേത്ര ദര്‍ശനം നടത്തി അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ക്ഷേത്രത്തിന്റെ വടക്കേ വെളിയില്‍ സൗകര്യമൊരുക്കുകയായിരുന്നു. പില്ക്കാലത്ത് കേരളം മുഴുവന്‍ അറിയപ്പെടുന്ന പുല നേര്‍ച്ച പുല വാണിഭമേളയായി പരിണമിക്കയായിരുന്നു.
ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയാണ് പുല വാണിഭമേളയെങ്കിലും ആഴ്ചകളോളം മേള നീണ്ടു നില്ക്കും. അദ്ധ്വാനവര്‍ഗ്ഗത്തിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ വിവിധ തരം ഫലങ്ങളും പായ, കുട്ടവട്ടി, മുറം ,ഉരല് ഉലക്ക ,അരകല്ല് ,ആട്ടുകല്ല് ഇരുമ്പില്‍ തീര്‍ത്ത കത്തി മമ്മട്ടി, കോടാലി വിവിധ ഭഷ്യ ഉല്‍പ്പന്നങ്ങളും ഉണക്കമീന്‍, ഉണക്കചെമ്മീന്‍ ,ഉണക്ക സ്രാവ് എന്നിവയും ഇവിടെ വാങ്ങാന്‍ കിട്ടുന്നു. പ്രത്യേക സംഘാടകരില്ലാതെ സംഘടിപ്പിക്കപ്പെടുന്നു എന്നുള്ളതാണ് മേളയുടെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: