ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ സുരക്ഷയ്ക്കായി സന്നിധാനം പോലീസ് സ്റ്റേഷന് സമീപം മുകള്‍നിലയില്‍ കണ്ട്രോള് റൂംതുടങ്ങി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സിഐ, എസ്ഐയും പോലീസുകാരും ഉള്‍പ്പെടുന്ന സംഘമുണ്ടാകും. വാര്‍ത്താവിനിമയസംവിധാനങ്ങള്‍, അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ എന്നിവ കണ്ട്രോള് റൂമില്‍ ഒരുക്കും.
3000 സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ.് സുരേന്ദ്രന് പറഞ്ഞു. 75 പോലീസുകാരുടെ എയ്ഡ് പോസ്റ്റും ഉണ്ടാകും. ഇതിനു പുറമേ എസ്ഒയുടെ നേരിട്ടുളള നിയന്ത്രണത്തില്‍ 100 പോലീസുകാരുണ്ടാകും. എസ്ഐയും 30 പോലീസുകാരും ഉള്‍പ്പടെ 31 പേര് ഉള്‍പ്പെടുന്ന ക്വിക്ക് റെസ്പോണ്‍സ് ടീമും രംഗത്തുണ്ടാകും. കേരളപോലീസിന് പുറമേ കമാണ്ടോസ്, ദ്രുതകര്‍മസേന, ദേശീയ ദുരന്തനിവാരണസേന, കര്‍ണ്ണാടക പോലീസ്, ആന്ധ്രാ പോലീസ് എന്നിവരും രംഗത്തുണ്ട്. രണ്ട് സിഐമാരുള്പ്പെടുന്ന 45 കമാണ്ടോ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് പതിനെട്ടാംപടിയും സന്നിധാനവും. 40 കര്‍ണ്ണാടക പോലീസും ഒരു ഡിവൈഎസ്പി ഉള്‍പ്പടെ 35 അംഗങ്ങള്‍ ഉള്‍പ്പെട്ട ആന്ധ്രാ പോലീസും സന്നിധാനത്ത് സേവനനിരതരായി രംഗത്തുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയിലെ ഒരു ഡിവൈഎസ്പിയും 69 സേനാംഗങ്ങളും ഇവിടെ കര്‍മ്മനിരതരാണ്. സന്നിധാനത്ത് വിര്‍ച്യല്‍ ക്യൂ നിയന്ത്രണത്തിന് 50 സേനാംഗങ്ങളാണുള്ളത്. ബോംബ് പരിശോധന സ്ക്വാഡില്‍ 115 പോലീസുകാരുണ്ട്. വടക്കേ നടയില്‍ നിന്നുള്ള ബാരിക്കേഡ് നിര്‍മ്മാണം ഈ മാസം 10നകം പൂര്‍ത്തീകരിക്കും. ഏത് സാഹചര്യവും നേരിടാന്‍ പര്യാപ്തരായ അനുഭവ സമ്പത്തുള്ളവരെയാണ് മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതെന്ന് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ്. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: