കൊച്ചി: വിദ്യാര്‍ത്ഥിനി മതംമാറിയ സംഭവത്തില്‍ പോലീസ് നല്കിയ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് വൈക്കം സ്വദേശി അശോകന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചത്. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം നടത്താനും ഉത്തരവിട്ടു.
കോടതി നിര്‍ദ്ദേശമനുസരിച്ചുള്ള അന്വേഷണമല്ല നടന്നത്.
പെണ്‍കുട്ടി മതംമാറിയ സാഹചര്യം, വിവാഹം നടത്തിയ സംഘടന, വിവാഹം ചെയ്തുവെന്ന് പറയുന്ന ഷഫീന് ജഹാനും പെണ്‍കുട്ടിയും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നോ, ഇവര്‍ ഏത് സാഹചര്യത്തിലാണ് വിവാഹം കഴിച്ചത്. ഷഫീന് ജഹാന് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിനോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പോലീസ് വേണ്ടത്ര അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ഡിജിപി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും ഉത്തരവിട്ടു.
ഹര്‍ജി മുന്‍പ് പരിഗണിക്കവെ നേരിട്ട് ഹാജരായ പെണ്‍കുട്ടി തന്റെ ഇഷ്ടപ്രകാരമാണ് മഞ്ചേരിയിലെ സത്യസരണിയില്‍ ഇസ്ലാംമതം സ്വീകരിച്ചതെന്നും വീട്ടുകാരുടെ കൂടെ പോകാന്‍ ഇഷ്ടമില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂടെവന്ന പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബക്കൊപ്പം പോകാന്‍ അനുവദിച്ചു. ഹര്‍ജിയില്‍ നടപടികള്‍ തുടരവെ ഡിസംബര്‍ 21ന് ഹാജരായ പെണ്‍കുട്ടി താന്‍ ഡിസംബര്‍ 19ന് വിവാഹിതയായെന്നും ഭര്‍ത്താവ് ഷഫീന് ജഹാനൊപ്പമാണ് വന്നിട്ടുള്ളതെന്നും കോടതിയെ അറിയിച്ചു.
വിവാഹം നടന്നതിന് കോട്ടയ്ക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം സെക്രട്ടറി നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഒതുക്കങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്കി പണമടച്ചതിന്റെ രസീതും ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തനിച്ച് എറണാകുളം എസ്എന്‍വി സദനത്തിലേക്ക് അയച്ച കോടതി വിവാഹത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മലപ്പുറം എസ്പിക്ക് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ എസ്പി നല്കിയ റിപ്പോര്‍ട്ടില്‍ കോടതിയാവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കുംവരെ ഒതുക്കങ്ങല്‍ പഞ്ചായത്ത് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: