ന്യൂദല്‍ഹി: അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ആജീവനാന്ത പ്രസിഡന്റാക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പിന്‍വലിച്ചു. ഇതിനു പിന്നാലെ ഐഒഎയെ സസ്പെന്‍ഡ് ചെയ്ത നടപടി കായിക മന്ത്രാലയവും മരവിപ്പിച്ചു. അംഗങ്ങളടക്കം തീരുമാനത്തിനെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ഐഒഎയുടെ നടപടി. തിങ്കളാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തീരുമാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര കായിക മന്ത്രാലയം നല്കിയ നോട്ടീസിന് വകുപ്പു സെക്രട്ടറി ഇഞ്ചെട്ടി ശ്രീനിവാസിനു നല്കിയ മറുപടിയിലാണ് തീരുമാനം പിന്‍വലിക്കുന്നുവെന്ന് ഐഒഎ പ്രസിഡന്റ് എന്‍. രാമചന്ദ്രന് വ്യക്തമാക്കിയത്. ഐഒഎ നിലപാട് മാറ്റിയ കാര്യം ശ്രീനിവാസ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. നടപടി അഭിനന്ദനാര്‍ഹമെന്നും സസ്പെന്ഷന് പിന്‍വലിക്കുന്നതായും ശ്രീനിവാസന് പിടിഐക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കായിക മന്ത്രി വിജയ് ഗോയലും ഐഒഎ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ചു. ”തീരുമാനം രാജ്യത്തിന്റെ കായിക വികസനത്തിന് കരുത്താകും. തിടുക്കപ്പെട്ടെടുത്ത തീരുമാനം റദ്ദാക്കിയതില്‍ സന്തോഷം. ഐഒഎയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും” ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 27നാണ് ചെന്നൈയില്‍ ചേര്‍ന്ന ഐഒഎ ജനറല്‍ ബോഡി യോഗം കല്‍മാഡിയെയും ചൗതാലയെയും ആജീവനാന്ത അധ്യക്ഷന്മാരായി നിയമിച്ചത്. 30ന് കേന്ദ്ര കായിക മന്ത്രാലയം സംഘടനയെ വിലക്കി, അവര്‍ക്ക് നോട്ടീസും നല്കി. ഐഒഎ, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചെങ്കിലും തീരുമാനം അനുകൂലമായില്ല. നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
വിവാദം കനത്തതോടെ കുറ്റവിമുക്തനാകുന്നതു വരെ സ്ഥാനം സ്വീകരിക്കില്ലെന്നു വ്യക്തമാക്കി കല്‍മാഡി രംഗത്തെത്തി. ഐഒസിയുടെ നിലപാടനുസരിച്ച് തീരുമാനമെടുക്കുമെന്ന് ചൗതാലയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: