കൊല്ലം: മോദിയുടെ രക്തത്തിന് വേണ്ടി വാദിക്കുന്നത് നാക്ക് വാടകയ്ക്ക് കൊടുത്ത സാഹിത്യ നായകന്മാരാണന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കൊല്ലംജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപിയുടെ ജാഥക്ക് ലഭിച്ച സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സവര്‍ണ ചിന്താഗതിക്കാരായ സിപിഎം പട്ടികജാതിക്കാരോട് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്. രോഹിത് വെമുലക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയ സിപിഎമ്മും എസ്എഫ്ഐയും ആണ് നാട്ടകത്ത് പുലയക്കുടില്‍ ഉണ്ടാക്കി പാവപ്പെട്ട അവിനാശിനെ പീഡിപ്പിച്ചത്. ഉദ്യോഗസ്ഥരോട് ഇരട്ടനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. പാര്‍ട്ടിക്ക് ദാസ്യപ്പണിചെയ്യുന്നവരെ സംരക്ഷിക്കുകയും അല്ലാത്തവരെ പീഡിപ്പിക്കുകയുമാണ്.
റേഷനരിയുടെ കാര്യത്തില്‍ മോദിയെ കുറ്റംപറയുന്ന ഇടതുപക്ഷം കേന്ദ്രം അനുവദിച്ച 18 ലക്ഷം മെട്രിക് ടണ്‍ അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണെന്നുള്ളത് മറച്ചുവെക്കുന്നു. പിണറായിക്ക് കഴിവില്ലെങ്കില്‍ റേഷന്‍ തലച്ചുമടായി വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ ബിജെപി ഒരുക്കമാണ്. ഒരു വ്യവസ്ഥയില്‍, പിണറായി മാറി കുമ്മനം ആ കസേരയില്‍ ഇരിക്കും. ധനമന്ത്രി ഐസക് വട്ടപ്പൂജ്യമാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. പനീര്‍ശെല്‍വത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയാണ് ഇനി ധനമന്ത്രി ചെയ്യേണ്ടത്. കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ സാധാരണ സഹകാരികളെ മനുഷ്യ കവചമായി രണ്ടു മുന്നണികളും ഉപയോഗിക്കുകയാണെന്ന് രമേശ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ധാര്‍മ്മികത ഉമ്മന്‍ചാണ്ടിയും പിണറായിയും ഒരേ സ്കൂളില്‍ നിന്നാണ് പഠിച്ചതെന്ന് മണിയുടേയും മേഴ്സിക്കുട്ടിയമ്മയുടേയും കേസുകളില്‍ നിന്ന് വ്യക്തമാണ്. അധികാരത്തിലെത്തിയതോടെ പിണറായി വിജയന് മറവി രോഗം ബാധിച്ചിരിക്കുന്നു. വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ കെ.എം മാണിയുടേയും കെ. ബാബുവിന്റെയും രാജി ആവശ്യപ്പെട്ട പിണറായി തോട്ടണ്ടി ഇറക്കുമതിക്കേസില്‍ കോടികള്‍ അഴിമതി നടത്തിയ മേഴ്സിക്കുട്ടിയമ്മയെ സംരക്ഷിക്കുന്നത് അപഹാസ്യമാണ്. എട്ട് മാസം കൊണ്ട് 10 കോടിയുടെ അഴിമതിയാണ് മേഴ്സിക്കുട്ടിയമ്മ നടത്തിയിരിക്കുന്നത്. അവരുടെ ഭര്‍ത്താവും കേസില്‍ ആരോപണ വിധേയനാണ്. രാഷ്ട്രീയ ധാര്‍മ്മികത മറ്റുള്ളവര്‍ക്ക് മാത്രം മതിയെന്ന നിലപാടാണോ സിപിഎമ്മിന് ഉള്ളതെന്നും രമേശ് ചോദിച്ചു.
കൊല്ലം ജില്ലയിലെ പത്തനാപുരം,പുനലൂര്‍,കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂര്‍, കരുനാഗപള്ളി, ചവറ, കൊല്ലം എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥ്, സംസ്ഥാനനേതാക്കളായ വി.വി. രാജേഷ്, അഡ്വ.ജെ.ആര്. പത്മകുമാര്‍, ശിവന്‍കുട്ടി, രാജിപ്രസാദ്, പുഞ്ചക്കരി സുരേന്ദ്രന്, അഡ്വ.പി. സുധീര്‍, ഡോ.പി.പി. വാവ, ബി. രാധാമണി, രാജേശ്വരിരാജേന്ദ്രന്‍, അഡ്വ.എന്‍. ചന്ദ്രമോഹനന്, എം.എസ്. ശ്യാംകുമാര്‍, വെള്ളിയാംകുളം പരമേശ്വരന്, മധു പരുമല എന്നിവര്‍ സ്വീകരണങ്ങളില്‍ സംസാരിച്ചു മൂന്നാം ദിവസത്തെ പ്രചരണ പരിപാടികള്‍ കൊല്ലം നഗരത്തിലാണ് സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: