സൂറിച്ച്: ക്രിസ്റ്റ്യാനൊയ്ക്ക് തന്നെയായിരുന്നു അര്‍ഹത. സമാനതകളിലാത്ത പ്രകടനത്തിലൂടെ രാജ്യത്തെയും ക്ലബ്ബിനെയും ഉന്നതിയിലെത്തിച്ച മികവിന് അര്‍ഹിക്കുന്ന അംഗീകാരമായി പോര്‍ച്ചുഗല്‍ നായകന് ഫിഫയുടെ ലോക ഫുട്ബോളര് പുരസ്കാരം. പോര്‍ച്ചുഗലിന് യൂറോ കപ്പും റയല്‍ മാഡ്രിഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളും നേടിക്കൊടുത്ത പോര്‍ച്ചുഗല്‍ താരത്തെ പിന്തുണച്ചു വോട്ടെടുപ്പില്‍ പങ്കെടുത്തവരെല്ലാം.
അവസാന റൗണ്ടിലെത്തിയ ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസിയെയും അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയൊ ഗ്രീസ്മന്നിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനൊ തുടരെ ഫിഫയുടെ ലോക ഫുട്ബോളറായത്. ദേശീയ ടീമുകളുടെ നായകരും പരിശീലകരും ഫുട്ബോള്‍ ജേണലിസ്റ്റുകളുമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
ബാഴ്സലോണയുടെ ലാ ലിഗ കിരീടത്തിലൊതുങ്ങുന്നു മെസിയുടെ നേട്ടം. കോപ്പ അമേരിക്ക ഫൈനലില്‍ പെനല്‍റ്റി പുറത്തേക്കടിച്ച് തോല്‍വിക്കു കാരണക്കാരനായെന്ന അപഖ്യാതിയും നേടി. ഗ്രീസ്മന്നാകട്ടെ അത്ലറ്റികോയുടെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. ഫ്രാന്‍സിനെ യൂറോ കപ്പിന്റെ ഫൈനലിലുമെത്തിച്ചു. ലാ ലിഗയില്‍ മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് തോറ്റു. ഷൂട്ടൗട്ടില്‍ ജയിച്ച റയലിനായി ക്രിസ്റ്റ്യാനൊ നിര്‍ണായക ഗോളും നേടി. പരിക്കു മൂലം യൂറോ ഫൈനലില്‍ കളിച്ചില്ലെങ്കിലും മൈതാനത്തിനു പുറത്ത് പ്രോത്സാഹനവുമായി ക്രിസ്റ്റ്യാനൊയുണ്ടായിരുന്നു. 2016ല്‍ എല്ലാ മത്സരങ്ങളില്‍ നിന്നുമായി 55 ഗോളുകളാണ് പോര്‍ച്ചുഗല്‍ നായകന് നേടിയത്. 20166 മികച്ച വര്‍ഷമെന്നു പറയാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണമെന്നാണ് ക്രിസ്റ്റ്യാനൊ പ്രതികരിച്ചത്.
ഇത്തവണത്തെ ബാലന് ദ്യോര്‍ പുരസ്കാരവും ക്രിസ്റ്റ്യാനൊയ്ക്കായിരുന്നു. ഫ്രാന്‍സ് ഫുട്ബോള്‍ നല്കുന്ന ബാലന് ദ്യോറും ഫിഫയും സംയുക്തമായാണ് കഴിഞ്ഞ വര്‍ഷം വരെ ലോക ഫുട്ബോളറെ തെരഞ്ഞെടുത്തത്. ഇത്തവണ ഇവര്‍ വേര്‍പിരിഞ്ഞതോടെ പുരസ്കാരവും രണ്ടായി നല്കി. 2008, 2013, 2014 വര്‍ഷങ്ങളില്‍ പോര്‍ച്ചുഗല്‍ താരമായിരുന്നു ജേതാവ്.
യുഎസിന്റെ കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ താരം. യുഎസിനിത് തിരിച്ചടികളുടെ വര്‍ഷമെങ്കിലും തകര്‍പ്പന്‍ പ്രകടനം കാര്‍ലിയെ ഫിഫയുടെ താരമാക്കി. ബ്രസീലിന്റെ മാര്‍ത്ത, ജര്‍മനിയുടെ ബെലാനി മെറിങര് എന്നിവരെയാണ് പിന്തള്ളിയത്. ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ ക്ലോഡിയൊ റെയ്നേരിയാണ് മികച്ച പുരുഷ പരിശീലകന്. പോര്‍ച്ചുഗലിനെ യൂറോ കപ്പിലേക്കു നയിച്ച ഫെര്‍ണാണ്ടൊ സാന്റോസ്, റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാന് എന്നിവരെയാണ് പിന്തള്ളിയത്. തീരെ സാധ്യതയില്ലാതിരുന്ന ടീമിനെ യൂറോപ്പിന്റെ മുന്‍ നിരയിലെത്തിച്ചതിനുള്ള അംഗീകാരമാണിത്. ജര്‍മന്‍ ദേശീയ ടീം പരിശീലക സില്‍വിയ നീഡാണ് വനിതകളിലെ മികച്ച പരിശീലക. ഒളിമ്പിക്സ് ഫുട്ബോളില്‍ ജര്‍മനി സ്വര്‍ണത്തിലേക്കു കുതിച്ചത് നീഡിന്റെ തന്ത്രങ്ങളുടെ കരുത്തില്‍.
ഏഷ്യക്കും അഭിമാനിക്കാനുണ്ട്. മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം എത്തിയത് മലേഷ്യയിലേക്ക്. അവിടത്തെ സൂപ്പര്‍ ലീഗില്‍ പുലായ് പിനാങ് പഹാങ്ങിനായി കളിക്കുന്ന മുഹമ്മദ് ഫെയ്സ് സുബ്രിക്കാണ് അവാര്‍ഡ്. ഔട്ട് സ്റ്റാന്‍ഡിങ് കരിയര്‍ അവാര്‍ഡ് റഡാമല്‍ ഫല്ക്കാവൊയ്ക്ക്. ഫിഫ ഫെയര്‍പ്ലേ അവാര്‍ഡ് കൊളംബിയന്‍ ക്ലബ് അത്ലറ്റികോ നാഷണലിന്. കോപ സുഡാമേരിക്കാന കിരീടം ബ്രസീലിയന്‍ ടീം ഷാപ്പെകൊയെന്സിനു നല്കാന് കാണിച്ച സന്മനസിനാണിത്. ഫൈനലിന് കൊളംബിയയിലേക്കു പുറപ്പെട്ട ഷാപ്പെകൊയെന്സ് ടീം സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് ഭൂരിഭാഗം കളിക്കാരും കൊല്ലപ്പെട്ടു. മികച്ച ആരാധകരായി തെരഞ്ഞെടുക്കപ്പെട്ടത് ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെയും പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളിന്റെയും ആരാധകര്‍.
ഫിഫ ഇലവനെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കുമാണ് ടീമില്‍ പ്രാമുഖ്യം. ടീം: മാനുവല്‍ ന്യൂയര്‍, ഡാനി ആല്‍വ്സ്, മാഴ്സെലൊ, ജെറാര്‍ഡ് പിക്വെ, സെര്‍ജിയൊ റാമോസ്, ആന്ദ്രെ ഇനിയെസ്റ്റ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ലയണല്‍ മെസി, ലൂയി സുവാരസ്.
ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയൊവാനി ഇന്‍ഫന്റിനൊ, ഫുട്ബോള്‍ ഇതിഹാസം ഡീഗൊ മാറഡോണ, ബ്രസീല്‍ താരം റൊണാള്ഡീഞ്ഞ്യൊ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: