കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് സര്‍വീസസ് യോഗ്യത നേടി. സൗത്ത് സോണ്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ നിന്ന് അട്ടിമറി ഭീഷണിയുയര്‍ത്തിയ തമിഴ്നാടിനെ അടിയറവു പറയിച്ച് സര്‍വീസസിന്റെ മുന്നേറ്റം. യോഗ്യതാ കടമ്പ താണ്ടാന്‍ സമനില മതിയായിരുന്ന പട്ടാളക്കാര്‍ തമിഴ്നാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഒമ്പത് പോയിന്റുമായി ഗ്രൂപ്പി ല്‍ ഒന്നാമതെത്തി.
അതേസമയം, ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ ജയത്തോടെ അരങ്ങേറ്റം ലക്ഷദ്വീപ് ഗംഭീരമാക്കി. പുറത്തായെങ്കിലും തെലങ്കാനയ്ക്കെതിരായ ജയത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് ലക്ഷദ്വീപ് താരങ്ങള്‍ മടങ്ങിയത്.
ആദ്യകളിയില്‍ തെലങ്കാനയ്ക്കെതിരെയും രണ്ടാമ ത്തേതില്‍ ലക്ഷദ്വീപിനെതിരെയും ഗോള്‍വേട്ട നടത്തിയ സര്‍വീസസിന് തമിഴ്നാടിന് മുന്നില്‍ കരുത്ത് പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ തമിഴ്നാട് കളം നിറഞ്ഞ് കളിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ മാത്രമാണ് പട്ടാളക്കാര്‍ക്ക് മുന്നേറാനായത്.
കളിയുടെ ഒഴുക്കിന് അനുകൂലമായി 32-ാം മിനിറ്റില്‍ തമിഴ്നാട് ഗോള്‍ നേടി. ജോക്സണ്‍ ദാസ് സ്കോറര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സര്‍വീസസ് ഗോള്‍ മടക്കി. അര്ജുന് ടുഡുവിന്റെ ലോങ് റേഞ്ചര്‍ വലയില്‍. ഈ ഗോളോടെ യോഗ്യതാറൗണ്ടിലെ ഗോള്‍ നേട്ടം അര്ജുന് ടുഡു നാലാക്കി ഉയര്‍ത്തി. 71-ാം മിനിറ്റില്‍ തമിഴ്നാട് പ്രതിരോധ നിരക്കാരന് ഷിനു വരുത്തിയ ഫൗള്‍ സര്‍വീസസിന്റെ വിജയ ഗോളിന് വഴിയൊരുക്കി. പെനല്‍റ്റി കിക്കെടുത്ത ബ്രിട്ടോയുടെ ഷോട്ട് ഗോളിയെ നിസഹായനാക്കി വലതു മൂലയിലേക്ക് നിലംപറ്റിയെത്തി.
ഒരു ഗോളിനാണ് ലക്ഷദ്വീപ് തെലങ്കാനയെ അടിയറവ് പറയിച്ചത്. 54-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നു പെനാല്‍ട്ടി ബോക്സിലേക്കെത്തിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടെ ലക്ഷദ്വീപ് മിഡ്ഫീല്‍ഡര്‍ കെ.പി. ഉമ്മര്‍ വലയിലേക്ക് തൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: