മലപ്പുറം: മതഭേദങ്ങള്‍ക്കപ്പുറം പൊതുമാനവ സമൂഹത്തിന്റെ താല്പര്യങ്ങളും ക്ഷേമവും മുന്‍നിര്‍ത്തി ജനപുരോഗതിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച മഹാത്മാവായിരുന്നു ബാപ്പു മുസ്ലീയാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അനുസ്മരിച്ചു.
സമന്വയത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സ്വച്ഛവും ശാന്തവുമായ ജീവിതസാഹചര്യം എല്ലാവര്ക്കും ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കിട്ടിയ സന്ദര്‍ഭങ്ങളും അവസരങ്ങളും മാനവപുരോഗതിക്ക് വേണ്ടി ഉഴിഞ്ഞുവെക്കാനുള്ള വിശാല മനസ്സ് അദ്ദേഹം കാട്ടിയിട്ടുണ്ട്. ആശയകുഴപ്പങ്ങളും സംഘര്‍ഷവും മുറ്റി നിന്ന പല സന്ദര്‍ഭങ്ങളിലും ആത്മസംയമനത്തോടെയുള്ള ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
നേരില്‍ കണ്ടപ്പോഴെല്ലാം പൊതുവിഷയങ്ങള്‍ സൗഹാര്‍ദ്ദത്തോടും തുറന്ന മനസ്സോടും കൂടിയാണ് അദ്ദേഹം ചര്‍ച്ച ചെയ്തിട്ടുള്ളത്. വിഷമസന്ധിയില്‍ പതറാതെയും സന്തോഷ സാഹചര്യങ്ങളില്‍ സംയമനത്തോടെ നിലകൊള്ളാനും സാധിച്ചത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ തെളിവായി ചൂണ്ടിക്കാണിക്കാനാവും.
ബാപ്പു മുസ്ലീയാരുടെ ദേഹവിയോഗം പൊതുപ്രവര്‍ത്തന രംഗത്ത് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ജീവിത ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം കാട്ടിയ നിര്‍ബന്ധ ബുദ്ധിയെ പൊതുസമൂഹം എന്നെന്നും നന്ദിയോടെ സ്മരിക്കുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: