കോട്ടയം: സിഎസ്ഐ സഭയുടെ പരമോന്നത സമിതിയായ സിനഡ് സമ്മേളനം 14നു തുടങ്ങും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സിനഡ് 17ന് സമാപിക്കും.
സഭയുടെ അധ്യക്ഷനെയും അടുത്ത മൂന്നു വര്‍ഷത്തേക്കുമുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കുന്ന സിനഡ് സമ്മേളനത്തിന്റെ മുഖ്യവേദി സിഎസ്ഐ റിട്രീറ്റ് സെന്ററാണ്. സഭയുടെ കേരളം, തമിഴ്നാട്, സീമാന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും ശ്രീലങ്കയിലെ ജാഫ്നയിലുമായി വ്യാപിച്ചു കിടക്കുന്ന 24 മഹായിടവകകളില്‍നിന്നുള്ള തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ക്കു പുറമെ വിദേശസഭകളില്‍നിന്നും പങ്കാളിത്ത സഭകളില്‍നിന്നുള്ള ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 500 അംഗങ്ങളാണ് 35 ാമത് സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കുക. മോഡറേറ്റര്‍ റവ.ഡോ. ജി ദൈവാശീര്‍വാദം, ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍, ജനറല്‍ സെക്രട്ടറി റവ.ഡോ. ഡാനിയേല്‍ രത്നാകര്‍ സദാനന്ദ, ട്രഷറര്‍ റോബര്‍ട്ട് ബ്രൂസ് എന്നിവര്‍ സിനഡിന് നേതൃത്വം നല്‍കും. സിഎന്‍ഐ മോഡറേറ്റര്‍ റവ.ഡോ. പ്രദീപ് കുമാര്‍ സാമന്ത് റായ്, അഖില ലോക മെതഡിസ്റ്റ് സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ബിഷപ് ഡോ. ഐവാന്‍ എബ്രഹാംസ്, കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന് ജനറല്‍ സെക്രട്ടറി. റവ.ഡോ. കോളിന് കോവാന്, വേള്‍ഡ് കമ്മ്യൂണിയന് ഓഫ് റിഫോംഡ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റവ. ക്രിസ്റ്റഫര്‍ ഫെര്ഗ്യൂസന് തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തും.
14നു രാവിലെ 9.30നു പ്രാരംഭ ആരാധനയോടുകൂടി സിനഡ് സമ്മേളനം ആരംഭിക്കും. വേള്‍ഡ് കമ്യൂണിയന്‍ ഓഫ് റിഫോംഡ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റവ. ക്രിസ്റ്റഫര്‍ ഫെര്ഗ്യൂസന് ഉദ്ഘാടനം നടത്തും. മോഡറേറ്റര്‍ സിനഡിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. സഭയുടെ പ്രവര്ത്തനകാര്യ അവലോകനരേഖ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കും. 15ന് നടക്കുന്ന ബിഷപ് ഹോളീസ് സ്മാരക പ്രഭാക്ഷണം കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന് ജനറല്‍ സെക്രട്ടറി. റവ.ഡോ. കോളിന് കോവാന് നിര്‍വഹിക്കും. സഭയുടെ എട്ടു പ്രവര്‍ത്തന വിഭാഗങ്ങളായ പാസ്റ്ററല്‍ എയിഡ്, ചൈല്‍ഡ് കെയര്‍, ഇക്കോളജിക്കല്‍, കമ്യൂണിക്കേഷന്‍, യുവജന, ദളിത്-ആദിവാസി, വനിതാ, ക്രിസ്തീയ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റുകളുടെ റിപ്പോര്‍ട്ടുകള്‍ സിനഡ് ചര്‍ച്ച ചെയ്യും. 16ന് വൈകുന്നേരം ആറിനു തിരുനക്കര മൈതാനത്ത് സിനഡ് പ്രതിനിധികള്‍ക്ക് പൗരസ്വീകരണം നല്‍കും. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തും.
38 വര്‍ഷങ്ങള്‍ക്കുശേഷമാണ് കോട്ടയം സിനഡ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. ഭരണഘടന ഭേദഗതിക്കുശേഷം നടക്കുന്ന പ്രഥമസമ്മേളനമെന്ന പ്രത്യേകതയും കോട്ടയം സിനഡിനാണ്. ‘തീര്‍ത്ഥയാത്ര: ക്ഷമിക്കുവാനും, അനുരജ്ഞനപ്പെടുവാനും എന്നതാണ് സിനഡിന്റെ മുഖ്യചിന്താവിഷയം. സിനഡ് സമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സഭയുടെ ഡപ്യൂട്ടി മോഡറേറ്ററും ബിഷപുമായ തോമസ് കെ. ഉമ്മന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റവ.ഡോ. ഉമ്മന്‍ ജോര്‍ജ്, റവ.ഡോ. സാബു കെ. ചെറിയാന്, ജേക്കബ് ഫിലിപ് മങ്കുഴി, റവ.ഡോ. പി.കെ. കുരുവിള, അനൂപ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
സഭ സര്‍വ്വകലാശാല തുടങ്ങുന്നു
കോട്ടയം: വിദ്യാഭ്യാസ മേഖലയില്‍ സി.എസ്.ഐ. സഭ സര്‍വ്വകലാശാല തുടങ്ങുന്നതിനക്കുറിച്ച് ആലോചിക്കുന്നതായി സി.എസ്.ഐ. സഭ ഡപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍. 14നു തുടങ്ങുന്ന സഭാ സിനഡില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസ രംഗത്തെ വികസനത്തിനും എസ്.സി, എസ്.ടി. മേഖലയിലെ വികസനത്തിനുമായി കൂടുതല്‍ പദ്ധതികള്‍ സിനഡില്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങുന്നതു അപകടമാണ്. അധ്യാപക പാക്കേജിന്റെ ഭാഗമായി അധ്യാപകരെ ഇതര മാനേജ്മെന്റുകളുടെ സ്കൂളുകളിലേക്കു മാറ്റുന്നതിനെതിരേ സിഎസ്ഐ സഭ മുമ്പ തന്നെ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്‍എസ്എസിന്റെ നിലപാടിനോട് പൂര്ണ്ണയോജിപ്പാണെന്നും തോമസ് കെ. ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: