ന്യൂദല്‍ഹി: അബദ്ധങ്ങളിലൂടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ വീണ്ടും ട്വിറ്ററില്‍ ഹീറോ. നോട്ട് റദ്ദാക്കിയതിനെതിരായ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പരിപാടിയിലെ പ്രസംഗമാണ് രാഹുലിന് ബൂമറാങ്ങായത്.
ബിജെപിയെയും മോദിയെയും വിമര്‍ശിച്ച് രാഹുല്‍ പ്രസംഗിച്ചത് ഇങ്ങനെ. ”കഴിഞ്ഞ എഴുപത് വര്‍ഷം ഞങ്ങള്‍ എന്തു ചെയ്തെന്നും ചെയ്തില്ലെന്നും വിശദീകരിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാതിരുന്നത് രണ്ടര വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തു”.
പ്രസംഗം മാധ്യമങ്ങളില്‍ വന്നതോടെ രാഹുലിനെ പരിഹസിച്ച് ട്വിറ്ററില്‍ ട്വീറ്റുകള്‍ നിഞ്ഞു. എഴുപത് വര്‍ഷം കോണ്‍ഗ്രസ് പരാജയമായിരുന്നെന്ന് രാഹുല്‍ ഒടുവില്‍ സമ്മതിച്ചെന്നാണ് ഒരു ട്വീറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ രാഹുല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം ആരംഭിച്ചെന്നും ചിലര്‍ പരിഹസിച്ചു.
എഴുപത് വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ ഭരണ നേട്ടം മോദി രണ്ടര വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കിയെന്നായിരുന്നു രാഹുല്‍ ഉദ്ദേശിച്ചത്. മോദിക്ക് പത്മാസനം ചെയ്യാന്‍ അറിയില്ലെന്നും അഛേ ദിന് (നല്ല ദിനങ്ങള്‍) വരാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നും രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയും ട്രോളുകള്‍ പ്രവഹിച്ചു. മോദിക്കെതിരായ അഴിമതി ആരോപണം സുപ്രീംകോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ പങ്കെടുത്ത പരിപാടി നടന്നിരുന്നു.
വിഷയത്തില്‍ രാഹുല്‍ പ്രതികരിക്കുമെന്ന് കരുതി മാധ്യമങ്ങള്‍ പ്രസംഗം ലൈവ് നല്കി. എന്നാല്‍ കോടതി വിധി അറിയാത്ത രാഹുല്‍ ആരോപണം വീണ്ടും ഉന്നയിച്ച് ഒരിക്കല്‍ക്കൂടി അപഹാസ്യനായി. ലണ്ടനിലെ 11 ദിവസത്തെ പുതുവത്സര ആഘോഷം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് രാഹുല്‍ തിരിച്ചെത്തിയത്. രാഹുലിന് അവധിയുടെ ഹാങ്ഓവര്‍ മാറിയില്ലെന്നാണ് നേതാക്കളുടെ അടക്കം പറച്ചില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: