ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈക്കെതിരെ ഗുജറാത്തിന് ഒന്നാമിന്നിങ്സ് ലീഡ്. മുംബൈയുടെ 228നു മറുപടിയായി രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. നാല് വിക്കറ്റ് ശേഷിക്കെ 63 റണ്‍സ് മുന്‍തൂക്കമുണ്ട് ഗുജറാത്തിന്.
നായകന് പാര്‍ഥിവ് പട്ടേലിന്റെ (90) നേതൃത്വത്തില്‍ മധ്യനിര നടത്തിയ ചെറുത്തു നില്‍പ്പാണ് ഗുജറാത്തിന് തുണയായത്. ഫോമിലുള്ള ഓപ്പണര്‍മാര്‍ സമിത് ഗൊഹെലും (നാല്), പ്രിയങ്ക് പഞ്ചലും (ആറ്) പെട്ടെന്ന് മടങ്ങി. മൂന്നാം വിക്കറ്റില്‍ ഭാര്‍ഗവ് മെറായിക്കൊപ്പം (45) 69 റണ്‍സും നാലാം വിക്കറ്റില്‍ മന്‍പ്രീത് ജുനേജയ്ക്കൊപ്പം (77) 120 റണ്‍സും ചേര്‍ത്താണ് പാര്‍ഥിവ് ടീമിനെ കരകയറ്റിത്. 146 പന്തില്‍ 12 ഫോറുകളോടെ 90 റണ്‍സെടുത്ത് പാര്‍ഥിവ് ടോപ് സ്കോററുമായി. 95 പന്തില്‍ 11 ഫോറുകളോടെയാണ് ജുനേജ 77ലെത്തിയത്. രുജുല്‍ ഭട്ടും (25) സംഭാവന നല്കി. ചിരാഗ് ഗാന്ധിയും (17), റഷ് കലാറിയ(16)യുമാണ് ക്രീസില്‍.
മുംബൈക്കായി അഭിഷേക് നായര്‍ മൂന്നു വിക്കറ്റെടുത്തു. ഷര്‍ദുല്‍ താക്കൂറിന് രണ്ട്, ബല്‍വീന്ദര്‍ സന്ധുവിന് ഒരു വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: