തിരുവനന്തപുരം: തലസ്ഥാനത്തെ പോലീസ് ക്വാര്‍ട്ടേഴ്സുകളില്‍ വിജിലന്‍സ് പരിശോധന. പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് (കെപിഎച്ച്സിസി) പണിത പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മ്മിതിയില്‍ വ്യാപക ക്രമക്കേട് നടന്നതായി പരിശോധനയില്‍ കണ്ടെത്തി.
ആറുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങള്‍ പലതും ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. മിക്ക മുറികളിലും ടൈല്‍സ് പൊട്ടിയിളകിട്ടുണ്ട്. പലയിടങ്ങളിലും മേല്‍ക്കൂര കാറ്റില്‍ പറന്നുപോയതായി ക്വാര്‍ട്ടേഴ്സ് നിവാസികള്‍ ചൂണ്ടിക്കാട്ടി. കെപിഎച്ച്സിസി നിര്‍മ്മിച്ച കെട്ടിടങ്ങളിലൊന്നും അറ്റകുറ്റപണികള്‍ നടത്തുന്നില്ല. ഫണ്ട് ലഭ്യമല്ലാത്തതാണ് കാരണമെന്നാണ് അധികൃതരുടെ വാദം. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ കെപിഎച്ച്സിസി അധികൃതരോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭ്യമാകുമ്പോള്‍ തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.
ഐരാണിമുട്ടം ഹോമിയോ കോളേജില്‍ ഹെര്‍ബല്‍ പൂന്തോട്ടം പണിയാന്‍ കണ്ടെത്തിയ സ്ഥലത്തും വിജിലന്‍സ് പരിശോധന നടത്തി. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. നിര്‍മ്മാണം സര്‍ക്കാരിന് വന്‍സാമ്പത്തിക ബാധ്യത വരുത്തിയെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: