ന്യൂദല്‍ഹി: ദേശീയപതാകയുടെ മാതൃകയിലുള്ള ചവിട്ടി വില്‍ക്കുന്നതിനെതിര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തിയതോടെ വില്‍പ്പന ആമസോണ്‍ നിര്‍ത്തിവെച്ചു.
ആമസോണ്‍ കാനഡ വിഭാഗമാണ് ഈ വസ്തുക്കള്‍ വില്‍പ്പനയ്ക്കായി വച്ചിരുന്നത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച സുഷമ സ്വരാജ് ഇന്ത്യയോട് നിരുപാധികം മാപ്പ് അപേക്ഷിച്ചില്ലെങ്കില്‍ യുഎസ് കമ്പനിയായ ആമസോണിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കുമെന്നും ജീവനക്കാര്‍ക്ക് ഇന്ത്യയില്‍ വിസ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്കി.
ജീവനക്കാര്‍ക്ക് മുമ്പു ലഭിച്ച വിസയും റദ്ദാക്കും. ദേശീയ പതാകയുടെ പടമുള്ള എല്ലാ ഉത്പ്പന്നങ്ങളും എത്രയും പെട്ടന്ന് സൈറ്റുകളില്‍ നിന്നും നീക്കാനും സുഷമ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആമസോണ്‍ ഉത്പ്പന്നങ്ങള്‍ പിന്‍വലിച്ചത്.
ദേശീയ പതാകയുടെ രൂപത്തിലുള്ള ചവിട്ടിക്കുപുറമേ ഇതേ മാതൃകയിലുള്ള ഷൂസും, അശോക സ്തംഭമുള്ള നായ്ക്കുട്ടികള്‍ക്കുള്ള ടിഷര്‍ട്ടുമാണ് ആമസോണ്‍ പുറത്തിറക്കിയിരുന്നു. ചുക്കാ കാന്‍വാസ് ഷൂസ് എന്ന പേരില്‍ 3,000 രൂപ നിരക്കിലാണ് ഷൂസ് പുറത്തിറക്കിയത്. ഇതിന്റ ലേസ് 300 രൂപയ്ക്കും കിട്ടും. ഇന്ത്യന്‍ കോട്ട് ഓഫ് ആംസ് സീല്‍ ഡോഗ് ടി ഷര്‍ട്ട് എന്ന പേരില്‍ പുറത്തുവന്ന ഈ ഉല്‍പ്പന്നത്തിന് 1362 രൂപയാണ്.
ദേശീയപതാകയെ അപമാനിക്കുന്നത് ഇന്ത്യന്‍ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവും, പിഴയും ലഭിക്കാം. എക്സ്എല്വൈഎല് എന്ന കമ്പനിയാണ് വിവാദമായ ഈ ഉത്പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍. ഇതിനുമുമ്പ് ആമസോണ്‍ യുഎസ് പോര്‍ട്ടലില്‍ ഇന്ത്യന്‍ ദൈവങ്ങളുടെ പടങ്ങളുള്ള ചവിട്ടികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും എക്സ്എല്വൈഎല് കമ്പനിയാണ് പുറത്തിറക്കിയിരുന്നത്.
ഇത്തരത്തില്‍ ഇന്ത്യയെ അപമാനിക്കുന്ന വിധത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഇതിനു മുമ്പും പല വിദേശരാജ്യങ്ങളില്‍ ആമസോണ്‍ പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് സുഷമ സ്വരാജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനോട് പെട്ടന്ന് പ്രതികരിക്കാന്‍ ആമസോണ്‍ തയ്യാറായിട്ടില്ല.
നിലവില്‍ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായ ഫ്ളിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവയില്‍ നിന്നും വിപണി പിടിച്ചടക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ആമസോണ്‍ ഇന്ത്യ വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: