കോഴിക്കോട്: ജയില്‍, മാനസികാരോഗ്യ ആശുപത്രി, ചേവായൂര്‍ ത്വക് രോഗാശുപത്രി എന്നിവിടങ്ങളില്‍ അന്തേവാസികള്‍ക്കുള്ള റേഷന്‍ വിഹിതം നിലച്ചിട്ട് മൂന്നു മാസം കഴിയുന്നു.
ഭക്ഷ്യ ഭദ്രതാ നിയമത്തിലെ നിബന്ധനകള്‍ക്കനുസരിച്ചാണ് റേഷന്‍ വിതരണം മുടങ്ങിയത്. സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴിലെ അനാഥാലയങ്ങള്‍, ബാല-ബാലികാസദനങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് റേഷന്‍ വിതരണം തുടരുന്നത്. മറ്റു സ്ഥാപനങ്ങളില്‍ റേഷന്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യഭദ്രതാ നിയമത്തില്‍ വ്യവസ്ഥകളില്ലെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നിലപാട്.
ചേവായൂര്‍ ത്വക് രോഗാശുപത്രിയില്‍ ശരാശരി 110 പേര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്. എന്നാല്‍ അരി, ഗോതമ്പ്, റേഷന്‍ വിഹിതം ലഭിക്കാതായതോടെ ഭക്ഷണ വിതരണത്തിന് ഏറെ പ്രയാസപ്പെടുകയാണ് സ്ഥാപന മേധാവികള്‍. ദിനംപ്രതി 35 കിലോ അരി വീതമാണ് ഇവിടെ ലഭിച്ചിരുന്നത്. സപ്ലൈകോയില്‍ നിന്നും കടം വാങ്ങിയും ഉദാരമതികളുടെ സംഭാവനയുമുപയോഗിച്ചാണ് ഭക്ഷണാവശ്യങ്ങള്‍ക്കു ള്ള പണം ഇപ്പോള്‍ അധികൃതര്‍ സംഘടിപ്പിക്കുന്നത്. സ്ഥാപനം നേരിടുന്ന പ്രതിസന്ധി ജില്ലാ കലക്ടറേയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിച്ചിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ത്വക് രോഗാശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ പറഞ്ഞു.
മാനസികാരോഗ്യ ആശുപത്രിയിലും ഭക്ഷണ വിതരണം പ്രതിസന്ധിയിലാണ്. കിലോയ്ക്ക് 8.50 രൂപ നിരക്കില്‍ ഇവിടെ അരി ലഭിച്ചിരുന്നു. എന്നാല്‍ മൂന്നൂ മാസമായി ഇവിടെയും അരിവിതരണം മുടങ്ങിയിട്ട്. ഇതര സംസ്ഥാനക്കാരാണ് പകുതിയോളം അന്തേവാസികളും എന്നതിനാല്‍ ഗോതമ്പും ഇവിടെ ആവശ്യമുണ്ട്. എന്നാല്‍ ഗോതമ്പ് വിതരണവും നിലച്ചിരിക്കുകയാണ്. പൊതുമാര്‍ക്കറ്റിലെ വന്‍ വില നല്കി ഗോതമ്പ് വാങ്ങി ചപ്പാത്തി നല്കാന് കഴിയാത്ത സാഹചര്യമാണിവിടെയുള്ളത്.
പ്രതിമാസം ഏതാണ്ട് 5300 കിലോ അരിയാണ് ഇവിടെ ആവശ്യമായി വരുന്നത്. റേഷനരി വിതരണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും വകുപ്പ് തലവന്മാര്ക്കും കത്തയച്ച് കാത്തിരിക്കുകയാണ് മാനസികാരോഗ്യ ആശുപത്രി അധികൃതര്‍. 474 പേരാണ് ഇവിടെയുള്ളത്. കേരളത്തിലെ എല്ലാ ജയിലുകളിലെയും റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. ഭക്ഷണ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇപ്പോള്‍ അരി വാങ്ങുന്നത്. എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ വരുംമാസങ്ങളില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയാതെ കുഴയുമെണ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്കനുവദിച്ച കാര്‍ഡില്‍ ഡിപ്പോകളില്‍ നിന്ന് നേരിട്ട് റേഷന്‍ വിതരണം ചെയ്യുകയാണ് പതിവ്. സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് റേഷന്‍ നല്കാന് കഴിയൂ എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള റേഷന്‍ വിതരണം പുനഃസ്ഥാപിക്കാനാവില്ല. എന്നാല്‍ മാസം മൂന്നു കഴി ഞ്ഞിട്ടും വകുപ്പ് അനങ്ങിത്തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: