തിരുവനന്തപുരം: ഇ.പി. ജയരാജന് പ്രതിയായ ബന്ധുനിയമനക്കേസില്‍ മൂന്നാംപ്രതിയാക്കപ്പെട്ടതില് അതൃപ്തി പ്രകടിപ്പിച്ച് വ്യവസായസെക്രട്ടറി പോള്‍ ആന്റണി രാജി സന്നദ്ധത അറിയിച്ചു.
ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദിന് കേസില്‍ മൂന്നാം പ്രതിയാക്കപ്പെട്ട താന്‍ അതേവകുപ്പിലെ സെക്രട്ടറിയായി തുടരണോ എന്നു കത്തിലൂടെ ചോദിച്ചാണ് പോള്‍ ആന്റണി സര്‍ക്കാരിനോടുള്ള തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്.
അതേസമയം, രാജിസന്നദ്ധത പുറത്തുവന്നയുടന്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ വ്യവസായമന്ത്രി എ. സി. മൊയ്തീന് രംഗത്തെത്തി.
കേസില്‍ തന്നെ മൂന്നാംപ്രതിയാക്കിയതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എഫ്ഐആറിന്റെ കോപ്പി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി തുടരുന്നത് ഉചിതമാണോ എന്നു വ്യക്തമാക്കണം. അല്ലെങ്കില്‍ എന്തുചെയ്യണന്നു ചീഫ് സെക്രട്ടറിയോ സര്‍ക്കാരോ നിര്‍ദേശം നല്‍കണമെന്നും കത്തിലുണ്ട്. കത്ത് ചീഫ് സെക്രട്ടറി വ്യവസായ മന്ത്രി എ. സി. മൊയ്തീന് കൈമാറിയിട്ടുണ്ട്.
പി. കെ. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കെഎസ്ഐഡിസി എംഡിയാക്കാനുള്ള ജയരാജന്റെ ഉത്തരവ് മുഖ്യമന്ത്രിയെ കാണിക്കണമെന്ന് ഫയലില്‍ പോള്‍ ആന്റണി കുറിച്ചിരുന്നു. എന്നിട്ടും പ്രതിയാക്കപ്പെടുകയും വിജിലന്‍സ് നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തതിനെതിരെയാണ് പോള്‍ ആന്റണി പ്രതിഷേധിച്ചത്.
എന്നാല്‍ പോള്‍ ആന്റണിവ്യവസായ വകുപ്പില്‍ തന്നെ തുടരുമെന്നും മന്ത്രി എ.സി.മൊയ്തീന് വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് അന്വേഷണം മാത്രമാണെന്നും അദ്ദേഹം കുറ്റവാളിയാണെന്നു ആരും കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു മൊയ്തീന്റെ പ്രതികരണം. പോള്‍ ആന്റണിരാജിക്കത്ത് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഇഷ്ടപ്രകാരം നിയമനം നടത്തിയതില്‍ വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയതാണ് കൂട്ടഅവധി സമരപ്രഖ്യാപനത്തിലേക്ക് ഐഎഎസുകാരെ നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: