കൊച്ചി: ആലുവ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വെടിയുതിര്‍ത്ത കേസില്‍ ഹിമവല്‍ ഭദ്രാനന്ദയെ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.
ആകസ്മികവും വൈകാരികവുമായ സാഹചര്യത്തെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നും വധശ്രമത്തിനുള്ള വകുപ്പ് ചുമത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
2008 മെയ് 18 നാണ് ആലുവ സര്‍ക്കിള്‍ ഒാഫീസില്‍ സംഭവം നടന്നത്. നിയമവിരുദ്ധമായി കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനെതിരെ ചില മാധ്യമങ്ങളില്‍ ഭദ്രാനന്ദക്കെതിരെ വാര്‍ത്ത വന്നു. തുടര്‍ന്ന് മാധ്യമസ്ഥാപനങ്ങളില്‍ അദ്ദേഹം ഭീഷണി മുഴക്കി. സന്തോഷ് മാധവന് കേസ് വിവാദമായ സമയത്താണിത്.
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് പോലീസ് കേസെടുത്തു. തുടര്‍ന്നാണ് അശോകപുരം മനയ്ക്കപ്പടിയിലെ വാടകവീട്ടില്‍ തലയില്‍ തോക്കു ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിന്തിരിപ്പിക്കാന് നാട്ടുകാരും വീട്ടുകാരും നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. തുടര്‍ന്ന് പോലീസ് എത്തി തന്ത്രപൂര്‍വം സിഐ ഓഫീസില്‍ എത്തിച്ചു.
നിറതോക്ക് കൈവശമുണ്ടായിരുന്നു. ഓഫീസില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ വീണ്ടും ക്ഷുഭിതനായി. ഇതിനിടയില്‍ ഒരാള്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മുകളിലേക്ക് വെടിയുതിര്‍ത്തു. ശബ്ദം കേട്ട് ബോധരഹിതനായ മാധ്യമപ്രവര്‍ത്തകനെ വെടിയേറ്റെന്ന ധാരണയില്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. പോലീസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത സംഭവം വിവാദമായതോടെ സിഐയെയും എസ്ഐയെയും സസ്പെന്റ് ചെയ്തിരുന്നു.
വധശ്രമം, അനധികൃതമായി മാരകായുധം കൈവശംവയ്ക്കല്‍, ഉപയോഗിക്കല്‍, ആത്മഹത്യാശ്രമം എന്നിവക്കെതിരെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
33 സാക്ഷികളാണ് ഉണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ് ഇട്ടതിന് ഹിമവല്‍ ഭദ്രാനന്ദയെ എറണാകുളം നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: