പാട്ന: ബിഹാറിലെ ഔറംഗബാദിൽ സിഐഎസ്എഫ് സൈനികന് നാല് സഹപ്രവർത്തകരെ വെടിവച്ചു കൊന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻമാരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.
ഔറംഗബാദ് തെർമൽ പവർ സ്റ്റേഷനിൽ കാവൽ ജോലിയിലുണ്ടായിരുന്ന ബൽവീർ സിങ് എന്ന ജവാനാണ് വെടിയുതിർത്തത്. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്.അവധിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അധികൃതർ പറഞ്ഞു. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് സിംഗ് വെടിയുതിർത്തത്.
കൊല്ലപ്പെട്ടതിൽ മൂന്നുപേർ ഹെഡ്കോൺസ്റ്റബിൾ റാങ്കിൽ ഉള്ള ജവാൻമാരും ഒരാൾ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമാണ്. മൂന്നുപേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. അവധി അനുവദിക്കാത്തതിൽ അരിശം പൂണ്ടാണ് ബൽവീർ സിങ് സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തതെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു. ബൽവീറിനെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: