പാക്കിസ്ഥാനിലെ മസൂദ് അസര്‍, ഹഫീസ് സയ്യിദ് എന്നിവരെ ഭീകരവാദികളായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ പ്രമേയം രക്ഷാസമിതിയില്‍ ചൈനയുടെ വീറ്റോ കാരണം തള്ളിപ്പോയി. ഇവര്‍ ഭീകരവാദികളാണെന്നും, ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്നും മറ്റുരാജ്യങ്ങളെപ്പോലെ ചൈനക്കും അറിയാവുന്നതാണ്. രക്ഷാസമിതിയിലെ ചൈനയുടെ നടപടിക്ക് കാരണം അവരുടെ മുതല്‍മുടക്കോടെ പാക്കിസ്ഥാനിലെ ഗ്വോദാര്‍ തുറമുഖത്തെ സിങ്കിയാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പൂര്‍ത്തിയാക്കാന്‍, പാകിസ്ഥാന്റെ സഹായം നിര്‍ണ്ണായകമാണെന്നതുകൊണ്ടാണ്.
അന്താരാഷ്ട്രതലത്തില്‍ രാഷ്ട്രീയം ആദര്‍ശപ്രേരിതമല്ല, രാഷ്ട്രങ്ങളുടെ നയം അവരുടെ താല്പര്യ സംരക്ഷണത്തിനുള്ള ഉപാധിയാണ്. ചൈനയുടെ കാര്യത്തില്‍ അതില്‍ അസ്വാഭാവികതയൊന്നും പറയാനില്ല. പക്ഷേ പറയാനുള്ളത് ചൈനയ്ക്ക് രക്ഷാസമിതിയില്‍ വീറ്റോ പവറോടെ ഇരിക്കുവാനുള്ള അവകാശം അന്നത്തെ ഭാരതീയനേതൃത്വം ആദര്‍ശങ്ങളോടുള്ള അമിതാവേശം കൊണ്ട് വരുത്തിയ തന്ത്രപരമായ പിഴവാണെന്നു മാത്രം.
പരാജയപ്പെട്ട ലീഗ് ഓഫ് നേഷന്‍സിന്റെ പുനരവതാരമായിരുന്നു ഐക്യരാഷ്ട്രസഭ. അച്ചുതണ്ടുശക്തികള്‍ക്കെതിരെ പടപൊരുതിയ രാഷ്ട്രങ്ങള്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങള്‍ മാത്രമല്ല അവര്‍ക്ക് വീറ്റോ പവര്‍ കൂടിയുണ്ടായിരിക്കും.
ലോകത്ത് സമാധാനം നിലനിര്‍ത്തുവാനുള്ള ഇവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യരുത് എന്നു സാരം. അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ചൈന എന്നിങ്ങനെ രണ്ടാം ലോകയുദ്ധത്തില്‍ പങ്കാളികളായിരുന്ന അഞ്ച് രാഷ്ട്രങ്ങള്‍ക്കാണ് ഈ സൗജന്യം അനുവദിച്ചത്. യുദ്ധത്തില്‍ പങ്കാളിയായിരുന്നത് കുമിന്താങ് ചൈനയായിരുന്നതുകൊണ്ട്, കമ്മ്യൂണിസ്റ്റ് ചൈനക്കു പകരം തായ്വാനായിരുന്നു സ്ഥിരാംഗം. കമ്മ്യൂണിസ്റ്റ് ചൈന തിബത്ത്, മംഗോളിയ, സിങ്കിയാംഗ് എന്നിവ പിടിച്ചടക്കി കൊറിയന്‍ ഉപഭൂഖണ്ഡത്തിലേക്കും ഇന്തോ-ചൈനയിലേക്കും കമ്മ്യൂണിസ്റ്റ് സാമ്രാജ്യം വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. തായ്വാനില് അമേരിക്കന്‍ സാന്നിധ്യമുള്ളതുകൊണ്ടുമാത്രം ആ രാജ്യം രക്ഷപ്പെട്ടു.
അതുകൊണ്ട് പാശ്ചാത്യ ജനാധിപത്യ സമൂഹം കമ്മ്യൂണിസ്റ്റു ചൈനക്കു രക്ഷാ കൗണ്‍സിലില്‍ പ്രാതിനിധ്യം കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. ഏഷ്യന്‍ വന്കരക്കു പ്രാതിനിധ്യം വേണം താനും. അതുകൊണ്ട് ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയെയായിരുന്നു പാശ്ചാത്യലോകം പരിഗണിക്കേണ്ടിയിരുന്നത്. പക്ഷേ നെഹ്രു തന്നെ ചൈനയുടെ സ്ഥിരാംഗത്വത്തിനുവേണ്ടി വാദിക്കുകയായിരുന്നു. ഭാരതം ബ്രിട്ടീഷ് കോളണിയായിരുന്നുവെങ്കിലും സഖ്യകക്ഷികള്‍ക്കുവേണ്ടി വലിയൊരു സൈന്യവും, വിഭവസമ്പത്തും നല്കിയിരുന്നതുകൊണ്ട് യുദ്ധപങ്കാളികളെന്ന നിലയില്‍ നമ്മുടെ അവകാശം ഉന്നയിക്കുന്നപക്ഷം നിരാകരിക്കുക അന്താരാഷ്ട്രീയതലത്തില്‍ അത്ര എളുപ്പമായിരുന്നില്ല. പക്ഷേ നെഹ്രു അന്ന് ആഫ്രോ-ഏഷ്യന്‍ ഐക്യത്തിനും ചേരിചേരാനയത്തിനും വേണ്ടി യത്നിക്കുകയായിരുന്നു.
ചേരിചേരാനയത്തില്‍ നെഹ്രു വെള്ളം ചേര്‍ത്തിരുന്നു. അതായത് കമ്മ്യൂണിസ്റ്റ് റഷ്യ ഹംഗേറിയന്‍ കലാപം നിഷ്കരുണം അടിച്ചമര്‍ത്തിയപ്പോള്‍ നെഹ്രു ശബ്ദിച്ചില്ല. കമ്മൂണിസ്റ്റ് ചൈനയുടെ പിടിയില്‍നിന്ന് കൊറിയന്‍ ഉപഭൂഖണ്ഡത്തെ രക്ഷിക്കുവാന്‍ അമേരിക്ക ഇടപെട്ടപ്പോള്‍, നെഹ്രു ഐക്യരാഷ്ട്രസഭയില്‍ ചൈനക്കനുകൂലമായി പ്രമേയം അവതരിപ്പിക്കുകയാണ് ചെയ്തത്. സൂയസ് കനാലിനുവേണ്ടി ബ്രിട്ടനും ഫ്രാന്‍സും ഇടപെടാനൊരുങ്ങിയപ്പോള്‍ ഏറ്റവും ഉച്ചത്തില്‍ നിലവിളിച്ചതും ഇന്ത്യതന്നെ. ഇതുകൊണ്ടൊക്കെ പാശ്ചാത്യശക്തികള്‍ നമുക്കെതിരായി. ഇവര്‍ ചൈനയ്ക്കും എതിരായിരുന്നു. പക്ഷേ അന്ന് കമ്മ്യൂണിസ്റ്റ് റഷ്യ കമ്മ്യൂണിസ്റ്റ് ചൈനയുടെ പക്ഷത്ത് ഉറച്ചുനിന്നു. ഫലത്തില്‍ അന്താരാഷ്ട്രസമൂഹത്തില്‍ നമ്മള് ഒറ്റപ്പെട്ടു. തലയെടുപ്പുള്ള ചേരിചേരാരാഷ്ട്രങ്ങളൊന്നും നമ്മുടെ പക്ഷത്തു നില്ക്കുവാന് കെല്‍പ്പുള്ളവരായിരുന്നില്ല. ആഫ്രോ – ഏഷ്യന്‍ രാജ്യങ്ങള്‍ ബാഗ്ദാദ് സഖ്യം പോലുള്ള ഏതെങ്കിലും സംഘടനയില്‍ ചേര്‍ന്ന് അമേരിക്കയുടെ പക്ഷത്തായിരുന്നു.
വന്‍ശക്തികളുടെ തണലില്ലാത്ത ഭാരതം ചീനക്കാരനു പഥ്യമായിരുന്നു. അവര്‍ തിബത്തു കയ്യടക്കി അക്സായി ചിന് വഴി സിങ്കിയാംഗ് പ്രവിശ്യയിലേക്കു റോഡ് വെട്ടുകയായിരുന്നു. അക്സായി ചിന് ഇന്ത്യയുടെ ഭൂമിയായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും പ്രതികരിക്കുവാന്‍ നെഹ്രു തയ്യാറായില്ല. തിബത്ത് ചൈനയുടെ പ്രവിശ്യയാണെന്ന് 1954-ല്‍ ഇന്ത്യ അംഗീകരിച്ചു. തിബത്തിന്റെ അപേക്ഷ ഐക്യരാഷ്ട്രസഭയില്‍ പിന്താങ്ങുവാന്‍കൂടി നെഹ്രു തയ്യാറായില്ല. ഖംപകളുടെ 1958 – 59 കളില്‍ ഉണ്ടായ കലാപം ചൈന നിഷ്കരുണം തിബത്തുകാരെ കൊന്നൊടുക്കി അടിച്ചമര്‍ത്തുകയായിരുന്നു. ദലൈലാമ ഇന്ത്യയില്‍ അഭയം തേടിയെത്തിയപ്പോള്‍ മാത്രമാണ് നെഹ്രു പ്രതികരിക്കുവാന്‍ തയ്യാറായത്. അപ്പോഴേക്കും സ്വതന്ത്ര അസ്തിത്വമുണ്ടായിരുന്ന, ഭാരതവുമായി ബന്ധമുണ്ടായിരുന്ന ഒരു രാഷ്ട്രംതന്നെ ഇല്ലാതായി.
ചരിത്രത്തില്‍ അവഗാഹമുണ്ടായിരുന്ന നെഹ്രുവിനു കുബ്ലൈഖാന് ഭരിക്കുമ്പോഴും, മഞ്ചുവംശത്തിന്റെ ഭരണത്തില്‍ ഒരു ചെറിയകാലത്തും മാത്രമേ തിബത്ത് ചൈനീസ് സാമ്രാജ്യത്തിന്റെ അംഗമായിരുന്നുള്ളൂ എന്നറിയാമായിരുന്നുവല്ലോ? മംഗോളിയയും തിബത്തും പതിനെട്ടാം നൂറ്റാണ്ടില്‍തന്നെ സ്വതന്ത്രരാജ്യങ്ങളായി മാറിയിരുന്നു. തിബത്തന്‍ ഖെംപകള്‍, ഹാന്‍ വംശജരോ ഷാന്‍ വംശജരോ അല്ല. അവരുടെ ഭാഷക്കും ലിപിക്കും ഭാരതത്തിലെ പുരാതന ലിപിയായിരുന്ന ബ്രഹ്മിയോടാണടുപ്പം. പിന്നെ എന്തിന്, കമ്മ്യൂണിസ്റ്റു ചൈനയെ പ്രീതിപ്പെടുത്തുവാന്‍ നെഹ്രു ശ്രമിച്ചു എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുക എളുപ്പമല്ല.
ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ തിബത്ത് ഭാരതത്തിനു മേല്‍ക്കൂരയാണ്. ചീനക്കാരനെ അവിടെ കേറിയിരിക്കുവാന്‍ അനുവദിച്ചുകൂടായിരുന്നു. അന്നത്തെ പരിസ്ഥിതിയില്‍ ഭാരതത്തിന് ഒറ്റക്ക് ചീനയെ തിബത്തില്‍നിന്നും തുരത്തുക സാധ്യമല്ലായിരുന്നു. അമേരിക്കയുടെയോ, പാശ്ചാത്യശക്തികളുടെയോ സഹായം തേടാമായിരുന്നു. കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് എതിരെ അമേരിക്കയുടെ സഹായം സുനിശ്ചിതമായിരുന്നു താനും. പക്ഷേ ചേരിചേരാനയമെന്ന ചെളിക്കുണ്ടില്‍ നമ്മള് സ്വയം ഇറങ്ങുകയാണുണ്ടായത്. അതുകൊണ്ട് ആരും സഹായിക്കുവാനില്ലായിരുന്നു. ലാസയില്‍നിന്ന് ഇന്ത്യന്‍ പട്ടാളത്തെ പിന്‍വലിക്കുന്നതുവരെ ഹിന്ദി-ചീനി ഭായി ഭായി പാടി അവര്‍ നമ്മെ പ്രീണിപ്പിക്കുകയായിരുന്നു. തിബത്തില്‍ പിടിമുറുക്കിയപ്പോള്‍ സ്വരം കടുപ്പിച്ചു. ഇന്ത്യക്ക് റഡോക്കിലും കിഴക്കന്‍ തിബത്തിലും ഉണ്ടായിരുന്ന വ്യാപാരാനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു.
അക്സായി ചിന് മാത്രമല്ല, കിഴക്കന്‍ തിബത്തിനോടു ചേര്‍ന്ന അരുണാചല്‍പ്രദേശിലെ ഭൂരിഭാഗവും അവരുടേതാണെന്ന അവകാശവാദത്തോടെ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടു. ഒടുവില്‍ 1962-ല്‍ നാമിന്നും നടുക്കത്തോടെ ഓര്‍ക്കുന്ന ചൈനീസ് ആക്രമണവും നമ്മുടെ ദയനീയ പരാജയവും സംഭവിച്ചു. അടിയന്തരമായി ബ്രിട്ടണും അമേരിക്കയും സഹായിച്ചതുകൊണ്ട് ചൈന സ്വയം നിരുപാധികം പിന്മാറുകയായിരുന്നു.
ചൈന എന്തുകൊണ്ട് ആസ്സാമിലെ തേജ്പൂര്‍ വരെ കയ്യടക്കുവാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും സ്വയം പിന്മാറി? ഒരുപക്ഷേ ഹിമാലയം താണ്ടുവാന്‍ നമുക്ക് നേരിടേണ്ട അത്രയും പ്രതികൂലഘടകങ്ങള്‍, ഒരു പട്ടാളത്തെ സ്ഥിരമായി അരുണാചലില്‍ യുദ്ധസജ്ജമാക്കുവാന്‍, അവര്‍ക്കും നേരിടണമായിരുന്നു. അല്ലെങ്കില്‍ അവര്‍ പ്രതീക്ഷിച്ച പോലെ ഭാരതം ശിഥിലീകരിക്കപ്പെട്ടില്ല. അന്നത്തെ പ്രബല പ്രതിപക്ഷമായിരുന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണമേറ്റെടുക്കുക സാധ്യമല്ല എന്ന തിരിച്ചറിവ് ചൈനയ്ക്ക് വൈകിയാണെങ്കിലും ഉണ്ടായിരുന്നിരിക്കണം. കടന്നാക്രമണത്തോടെ ഭാരതീയ ദേശീയത ഒന്നുകൂടി പ്രബലമാവുകയാണുണ്ടായത്.
ഇങ്ങനെയൊരു സാധ്യത തള്ളിക്കളയുവാനാകില്ല. 1948-49 കളിലെ തെലുങ്കാന കലാപങ്ങള്‍ക്ക് മാവോസേതുങ്ങിന്റെ പിന്തുണയുണ്ടായിരുന്നു എന്നുകൂടി ഓര്‍ക്കണം. എന്താണെങ്കിലും കമ്മ്യൂണിസ്റ്റ് ചൈന ബൂര്‍ഷാ ദേശീയത എന്നു പഴിചാരി ഭാരതീയ ദേശീയതയേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുകയായിരുന്നു.
ചരിത്രാതീതകാലം മുതല്‍ കമ്മ്യൂണിസ്റ്റ്യാധിപത്യം വരെ ചൈനക്ക് ഭാരതവുമായി നയതന്ത്രപരമായോ രാഷ്ട്രീയമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ബുദ്ധമതം ചൈനയില്‍ പ്രചരിച്ചതുകൊണ്ട് ചീനക്കാരില്‍ നല്ലൊരു ശതമാനത്തിന് ഭാരതീയരുമായി ആത്മീയ ബന്ധമുണ്ടായിരുന്നു എന്നും ഊഹിക്കാം . ഫാഹിയാന്‍, ഹുയാന്‍സാങ്ങ് എന്നീ ബുദ്ധഭിക്ഷുക്കളുടെ ഭാരതപര്യടനം ഈ നിഗമനത്തെ പിന്താങ്ങുന്നു. പക്ഷേ രാഷ്ട്രീയ തലത്തില്‍ അത് സാധ്യമായിരുന്നില്ല. കാരണം ഹിമാലയം എന്ന വന്മതിലും, തിബത്തും താണ്ടുക അവര്‍ക്ക് അസാധ്യമായിരുന്നു. കുബ്ലെഖാന് ഇന്ത്യയൊഴിച്ചുള്ള ഏഷ്യന്‍ വന്‍കരയാകെ കയ്യടക്കിയിട്ടും അതിനു തയ്യാറായില്ല. നെഹ്റുവിനു പറ്റിയ അമളി അതായിരുന്നു.
തിബത്തില്‍ ചീനയുടെ ആധിപത്യം അദ്ദേഹം ശരിവെച്ചു. ഈ സന്ദര്‍ഭത്തില്‍ മരണപ്പെടുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് സര്‍ദാര്‍പട്ടേല്‍ നെഹ്റുവിനു എഴുതിയ കത്ത് ഓര്‍ക്കുന്നതു സമയോചിതമായിരിക്കും.
”തിബത്ത്, അപ്രത്യക്ഷമായി ചൈന നമ്മുടെ പടിവാതില്‍ വരെ വികസിച്ചതുകൊണ്ട് എന്തു പുതിയ സാഹചര്യമാണ് നമുക്ക് നേരിടേണ്ടിവരുക എന്ന് നാം പരിഗണിക്കണം…തിബത്തുമായി നാം ഉടമ്പടിയുണ്ടാക്കിയിരുന്നത് ചൈന അംഗീകരിക്കുന്നില്ല. അതുകൊണ്ട് അടുത്തുതന്നെ തിബത്ത് ഒപ്പുവെച്ച ഒത്തുതീര്‍പ്പുകളെല്ലാം ഇല്ലാതെയാകും.” (ദ നെഹ്റു എപക്- ഡി.പി. മിശ്ര, പേജ് 322). അതുതന്നെയാണ് സംഭവിച്ചതും. ഒരുപക്ഷേ ഈ ഉപദേശം നെഹ്റു ചെവിക്കൊണ്ടിരുന്നെങ്കില്‍, ഭാരതത്തിന് ഒരു യുദ്ധംതന്നെ ഒഴിവാക്കാമായിരുന്നു.
രാഷ്ട്രീയത്തില്‍ സാധ്യതകള്‍ക്കാണ് പ്രാധാന്യം; അന്താരാഷ്ട്രതലത്തില്‍ പ്രത്യേകിച്ചും. എന്തുകൊണ്ടോ, നിര്‍ഭാഗ്യമെന്നു പറയട്ടെ നമ്മുടെ ഭരണത്തലവനായിരുന്ന ജവഹര്‍ലാല്‍ നെഹ്റു അത് മറന്നു പോയി. ഈ അനുഭവം മുന്‍നിര്‍ത്തി കമ്മ്യൂണിസ്റ്റ് ചൈനയോട് വ്യവഹരിക്കുമ്പോള്‍ നമ്മുടെ വെടിമരുന്ന് ഉണക്കി സൂക്ഷിക്കുവാന്‍ നാം മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: