തൃശൂര്‍: കേരള രാഷ്ട്രീയത്തില്‍ ജനപക്ഷസമരത്തിന്റെ പോര്‍മുഖം തുറന്ന ബിജെപി മേഖല പ്രചരണജാഥകള്‍ക്ക് ആവേശോജ്ജ്വല സമാപനം. തൃശൂര്‍-പാലക്കാട് മേഖല ജാഥ ഇന്നലെ വൈകീട്ട് തൃശൂരില്‍ സമാപിച്ചു. വടക്കുന്നാഥക്ഷേത്രം തെക്കെഗോപുരനടയില്‍ ജാഥ നായകന് കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ ആയിരങ്ങളെത്തി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്ഡയുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് സൃഷ്ടിച്ച അഴിമതികള്‍ പിണറായി സര്‍ക്കാര്‍ ആറുമാസം കൊണ്ട് മറികടന്നതായി പി.കെ.കൃഷ്ണദാസ് ആരോപിച്ചു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാര്‍
രാജിവെച്ച് അന്വേഷണം നേരിടണമെന്ന സാമാന്യമര്യാദപോലും എല്‍ഡിഎഫ് കാണിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതത്തില്‍ ഒരുമണി അരിയുടെ കുറവുപോലും വരുത്തിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ എഫ്സിഐ ഗോഡൗണുകളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. റേഷന്‍വിതരണം അട്ടിമറിക്കുന്നതിന് പിന്നില്‍ എല്‍ഡിഎഫ് നേതാക്കന്മാരുടെ അഴിമതി താല്പര്യങ്ങളാണെന്ന് കൃഷ്ണദാസ് പറഞ്ഞു. കേന്ദ്രം എത്ര അരി നല്കി, എത്ര അരി സംസ്ഥാനത്ത് വിതരണം ചെയ്തു, എത്ര ബാക്കിയുണ്ട് എന്ന കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തണം.
കേരള രാഷ്ട്രീയത്തില്‍ സമൂല മാറ്റം സൃഷ്ടിക്കാനുള്ള പടപ്പുറപ്പാടാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ജാഥാനായകന് കെ.സുരേന്ദ്രന് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ കേരളത്തില്‍ ജനങ്ങളിലേക്കെത്താത്തതിന് കാരണം സിപിഎമ്മിന്റെ അന്ധമായ ബിജെപി വിരോധമാണ്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ വഴി ബാങ്കുകളില്‍ എത്തിയ പണത്തില്‍ നാലുലക്ഷം കോടി കള്ളപ്പണമാണെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് നല്കിയ കാര്യം സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് സുരേന്ദ്രന് ലഭിച്ചത്. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എം.എസ്.സംപൂര്‍ണ, എന്‍.ശിവരാജന്, സംസ്ഥാന സെക്രട്ടറിമാരായ എ.കെ.നസീര്‍, സി.കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി സി.നിവേദിത, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ടുമാരായ രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, ബിജെപി സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട്, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ആര്.ഹരി തുടങ്ങിയവരും മണ്ഡലം നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: