പന്തളം: ആകാശനീലിമയില്‍ തെളിഞ്ഞ ശുഭ്രനക്ഷത്രത്തെയും ശ്രീകോവിലിനു മുകളില്‍ വട്ടമിട്ട് പറന്ന കൃഷ്ണപ്പരുന്തിനേയും സാക്ഷിയാക്കി തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും ഉച്ചയ്ക്ക് 1 മണിയോടെയാണ്പുറപ്പെട്ടത്.
പുലര്‍ച്ചെ 4ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി ഭാരവാഹികളില്‍ നിന്നും തിരുവാഭരണങ്ങള്ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചു. 4.30 മുതല്‍ വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രസോപാനത്തില്‍ ദര്‍ശനത്തിനു വച്ചു. 11ന് ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പന്തളം വലിയതമ്പുരാന്‍ രേവതിനാള് പി. രാമവര്‍മ്മരാജയെ രാജശേഖര മണ്ഡപത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു.11.15ന് രാജപ്രതിനിധി പി.ജി. ശശികുമാര്വര്മ്മയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും, 11.30ന് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാല്‍ത്തറയില്‍ നിന്നും സ്വീകരിച്ച് ആനയിച്ചു. ഉച്ചയ്ക്ക് 12.15ന് സംഘത്തിന് വലിയ തമ്പുരാന് വിഭൂതി നല്കി അനുഗ്രഹിച്ചതോടെ പ്രത്യേക പൂജകള്‍ക്കായി ക്ഷേത്ര നട അടച്ചു.
12.45ന് ക്ഷേത്രമേല്‍ശാന്തി ജി. ദിലീപന് നമ്പൂതിരി പൂജിച്ച് വലിയ തമ്പുരാനു നല്കിയ ഉടവാള് രാജപ്രതിനിധിക്ക് കൈമാറി. 12.55ന് മേല്‍ശാന്തി പേടകത്തിന് നീരാഞ്ജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ഉടവാള് വാങ്ങിയ രാജപ്രതിനിധി 12.25ന് പല്ലക്കിലേറി യാത്ര തിരിച്ചു. 1 മണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന് പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസ്സിലേറ്റി ക്ഷേത്രത്തിനു പുറത്തെത്തി യാത്ര ആരംഭിച്ചതോടെ കലശക്കുടവും വെള്ളിയാഭരണങ്ങളമടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവിതയും കൊടിയുമടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന് നായരും അനുഗമിച്ചു.
ഇന്നലെ ഘോഷയാത്രാ സംഘം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിച്ചു. ഇന്ന് ളാഹയില്‍ വനംവകുപ്പിന്റെ സത്രത്തില്‍ വിശ്രമിക്കും. നാളെവൈകിട്ട് 6ന് ഘോഷയാത്ര ശരംകുത്തിയിലെത്തും.ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്,ഹിന്ദുഐക്യവേദി സംസ്ഥാനസംഘടനാസെക്രട്ടറി സി.ബാബു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: