വിഴിഞ്ഞം: മുക്കോല നിന്ന് ബാലരാമപുരത്തേക്കുള്ള റോഡില്‍ ഹൈവേ പണിക്കായി നിര്‍മ്മിച്ച പാലത്തിന്റെ ഇരുവശങ്ങളിലെയും കുഴികള്‍ അപകട കെണിയൊരുക്കുന്നു. ഇതു വഴി സഞ്ചരിക്കുന്ന കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ നിന്നും പലപ്പോഴും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ബൈപാസ് നിര്‍മ്മാതാക്കളുടെ അശ്രദ്ധയാണ് മുക്കാലയിലെ പുതിയ പാലത്തില്‍ അപകടത്തിന് കാരണമാകുന്നത്. ചെറുതായി ശ്രദ്ധയൊന്ന് മാറിയാല്‍ ഇരുപത്തഞ്ചടിയോളം ആഴത്തിലുള്ള കുഴിയില്‍ പതിക്കും. ഏതു സമയത്തും വലിയ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാര്‍ അറിയിച്ചു എങ്കിലും അധികൃതര്‍ക്ക് അനക്കമില്ല. കഴക്കൂട്ടം-കാരോട് ബൈപാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഗതാഗതത്തിന് ആദ്യം തുറന്നു കൊടുത്ത വിഴിഞ്ഞം മുക്കോല പാലത്തോട് ചേര്‍ന്നാണ് ഈ അപകടക്കെണി.
ബൈപാസ് നിരപ്പാക്കുന്നതിന്റെ ഭാഗമായി നാല് വരിപ്പാത നിര്‍മ്മിക്കാന്‍ കുന്നിടിച്ചതോടെയാണ് ഇവിടം വലിയ കുഴിയായി മാറിയത്. ഇതിന് സമാനമായി മുകളിലാണ് രണ്ട് വരിപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. മുക്കോലയില്‍ നിന്ന് തലക്കോട് പോകുന്ന ഒറ്റവരിപ്പാത ഗതാഗത യോഗ്യമാക്കിയെങ്കിലും പാലത്തിന് സമീപത്തെ പണി ഇനിയും പൂര്ണ്ണമാക്കിയിട്ടില്ല. അഗാധമായ ഗര്‍ത്തം വരുന്ന ഭാഗമാണെങ്കില്‍ പോലും മുന്നറിയിപ്പു ബോര്‍ഡുകളോ, അപകടസൂചന ബോര്‍ഡുകളോ സ്ഥാപിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായില്ല. തുടക്കത്തില്‍ താത്ക്കാലികമായി തകര ഷീറ്റ് കൊണ്ട് മറച്ചെങ്കിലും നിലവില്‍ ഇത് തകര്‍ന്ന നിലയിലാണ്. പൊതുവേ തിരക്ക് അനുഭവപ്പെടുന്ന ഈ പ്രദേശത്ത് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വശം കൊടുക്കാന്‍ തുനിഞ്ഞാല്‍ വന്‍ അപകടം വരാമെന്നും നാട്ടുകാര്‍ പറയുന്നു.
തൊട്ടടുത്ത് എത്തിക്കഴിയുമ്പോഴാണ് ഇത്തരം അപകടം അടുത്തറിയാന്‍ പോലും സാധിക്കുക.പാത നിര്‍മ്മാണത്തിനായി ടിപ്പര്‍ ലോറികളും ജെ.സി.ബിയും ബുള്‍ഡോസര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാലത്തിനടിയിലൂടെ ഇടതടവില്ലാതെ പായുന്നുണ്ട്.ഇവിടെയാണ് അപകടക്കെണിയും.തെരുവ് വിളക്കുകള്‍ പോലും ഇല്ലാത്തതിനാല്‍ ഈ പ്രദേശത്തെ വെളിച്ചക്കുറവും യാത്രക്കാരെ ഭയപ്പെടുത്തുന്നു. അടിയന്തരമായി ഈ ഭാഗത്തെ പണികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്ന അപകടത്തിന് അധികൃതര്‍ മാത്രമായിരിക്കും ഉത്തരവാദി എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: