കോയമ്പത്തൂര്‍: എഴുപത്തിയേഴാമത് അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല അത്ലറ്റിക് മീറ്റില്‍ കേരളത്തിന് നേരിയ ആശ്വാസം. രണ്ടാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവുമാണ് കേരളത്തില്‍ നിന്നുള്ള സര്‍വ്വകലാശാലകള്‍ക്ക് ലഭിച്ചത്. മൂന്നു മെഡലും മഹാത്മാഗാന്ധി സര്‍വ്വകലാശാലാ താരങ്ങള്‍ സ്വന്തമാക്കി. ആദ്യ ദിനം ഫൈനലൊന്നുമുണ്ടായിരുന്നില്ല.
പുരുഷന്മാരുടെ ഹൈജമ്പില്‍ ജിയോ ജോസ് സ്വര്‍ണ്ണവും വനിതകളുടെ 100 മീറ്ററിലും ട്രിപ്പിള്‍ജമ്പിലും യഥാക്രമം കെ. മഞ്ജുവും അലീന ജോസുമാണ് വെങ്കലം നേടിയത്. പോയിന്റ് പട്ടികയില്‍ എംജി മൂന്നാമതാണ്. മാംഗ്ളൂര്‍ സര്‍വ്വകലാശാലയും പട്യാല പഞ്ചാബി സര്‍വ്വകലാശാലയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ട്രാക്കിലും ഫീല്‍ഡിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കെ എംജി യൂണിവേഴ്സിറ്റിക്കായി ആദ്യ സ്വര്‍ണ്ണം നേടിയത് ജിയോ ജോസ്. 2.09 മീറ്റര്‍ ചാടിയായിരുന്നു ജിയോയുടെ സ്വര്‍ണ്ണനേട്ടം. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജ് വിദ്യാര്‍ഥിയായ ജിയോ ജോസ് വാരാപ്പുഴ ഇരുമ്പനത്ത് ജോര്‍ജ് ഷിന്‍ഡെയുടെയും ഷിനിയുടെയും മകനാണ്.
മൂന്നാം ദിനമായ വെള്ളിയാഴ്ച 13 ഫൈനല്‍ നടക്കും.
സുധാകറും അര്‍ച്ചനയും വേഗതയേറിയ താരങ്ങള്‍
മീറ്റിലെ വേഗതയേറിയ താരങ്ങളായി വനിതകളില്‍ മദ്രാസ് സര്‍വ്വകലാശാലയുടെ എസ്. അര്‍ച്ചനയും പുരുഷന്മാരില് വാറംഗല്‍ കകാതിയ സര്‍വ്വകലാശാലയിലെ സി.എച്ച്. സുധാകറും മാറി. ഫോട്ടോ ഫിനിഷിലേക്ക് നീണ്ട വനിതാ ഫൈനലില്‍ 12.04 സെക്കന്റിലാണ് എസ്. അര്‍ച്ചന ഫിനിഷ് ലൈനിലേക്ക് കുതിച്ചെത്തിയത്. 12.08 സെക്കന്റില്‍ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ വി. രേവതി വെള്ളി നേടിയപ്പോള്‍ എംജി സര്‍വ്വകലാശാലയുടെ കെ. മഞ്ജു 12.09 സെക്കന്റില്‍ വെങ്കലമണിഞ്ഞു.
ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായ മഞ്ജു, കോഴിക്കോട് കടലുണ്ടി കോണത്ത് രാമകൃഷ്ണന്റെയും പുഷ്പലതയുടെയും മകളാണ്. ഈ ഇനത്തില്‍ മത്സരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ എം. അഖിലയും എം. സുഗിനയും യഥാക്രമം നാലും അഞ്ചും സ്ഥാനക്കാരായി.
എന്നാല്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ മലയാളി താരങ്ങള്‍ക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. 10.64 സെക്കന്റില്‍ കകാതിയ സര്‍വ്വകലാശാലയുടെ സി.എച്ച്. സുധാകര്‍ പൊന്നണിഞ്ഞപ്പോള്‍ മദ്രാസ് സര്‍വകലാശാലയുടെ എളക്കിയ ദാസന് (10.71 സെ.) വെള്ളിയും ചെന്നൈ വെല്‍സ് സര്‍വ്വകലാശാലയുടെ ആര്. സ്വാമിനാഥന് (10.72സെ.) വെള്ളിയും നേടി. കേരളത്തിന്റെ ഏക പ്രതീക്ഷയായിരുന്ന എം.ജിയുടെ കെ.എസ് പ്രണവിന് ആറാം സ്ഥാനത്ത് ഓടിയെത്താനേ കഴിഞ്ഞുള്ളൂ.
800-ല്‍ നിരാശ
പുരുഷ-വനിതാ 800 മീറ്ററില്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ആര്‍ക്കും മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. വനിതകളില്‍ കാലിക്കറ്റിന്റെ അഞ്ജു മോഹനും എം.ജിയുടെ സ്മൃതിമോള്‍ വി. രാജേന്ദ്രനും പുരുഷന്മാരില് കേരളയുടെ ട്വിങ്കിള്‍ ടോമിയും മത്സരിച്ചെങ്കിലും അവസാന സ്ഥാനക്കാരായി.
ട്രിപ്പിളില്‍ അലീനക്ക് വെങ്കലം
വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ രണ്ട് മലയാളികള്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. പാലാ അല്‍ഫോണ്‍സാ കോളേജിലെ അലീന ജോസ് ഡ2ഴ84 മീറ്റര്‍ ചാടി വെങ്കലം നേടിയപ്പോള്‍ മംഗലാപുരം സര്‍വ്വകലാശാലക്ക് വേണ്ടി മത്സരിച്ച എന്‍.വി. ഷീന 12.87 മീറ്റര്‍ ചാടി വെള്ളിയും നേടി. 13.04 മീറ്റര്‍ ചാടിയ കോയമ്പത്തൂര്‍ ഭാരതീയര്‍ സര്‍വ്വകലാശാലയുടെ എം.എ. ശിവ അംബരശിക്കാണ് സ്വര്‍ണ്ണം.
5000-ല്‍ സഞ്ജീവനിക്ക് ഹാട്രിക്ക്
വനിതകളുടെ 5000 മീറ്ററില്‍ പൂനെ സാവിത്രി ഫുലെ സര്‍വ്വകലാശാലിലെ എസ്. സഞ്ജീവനി യാദവ് സ്വര്‍ണ്ണം നേടി. 15:59.17 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡോടെയാണ് സഞ്ജീവനി സ്വര്‍ണ്ണം നേടിയത്.
2015ല്‍ 16:18.01 മിനിറ്റില്‍ താന്‍ തന്നെ സ്ഥാപിച്ച റെക്കോര്‍ഡാണ് സഞ്ജീവനി തിരുത്തിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സഞ്ജീവനി ഈയിനത്തില്‍ സ്വര്‍ണ്ണം നേടുന്നത്. എംജിയുടെ എയ്ഞ്ചല്‍ തോമസിനും അനുമരിയ സണ്ണിക്കും എട്ടും ഒമ്പതും സ്ഥാനമാണ് ലഭിച്ചത്. കാലിക്കറ്റിന്റെ കെ.കെ വിദ്യ എട്ടാമതായി.
പുരുഷന്മാരില് ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ പൂനെയുടെ കിഷന് തഡ്വി 14:37.47 മിനിറ്റില്‍ ഒന്നാമതെത്തി മീറ്റിലെ ആദ്യ സ്വര്‍ണ്ണത്തിന് അവകാശിയായി.
അതേസമയം, ഷോട്ട്പുട്ടില്‍ പട്യാല പഞ്ചാബി സര്‍വകലാശാലയുടെ നവതേജ്ദീപ് സിങ് സ്വര്‍ണം നേടിയപ്പോള്‍ മംഗലാപുരം സര്‍വ്വകലാശാലയുടെ മലയാളി താരം ആല്ഫിന് വെങ്കലം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: