തിരുവനന്തപുരം: രാഷ്ട്രസങ്കല്‍പ്പത്തിന് ഏറ്റവും മികച്ച ആധുനികഭാഷ്യം നല്‍കിയത് സ്വാമി വിവേകാനന്ദനാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്.
അതിപ്രാചീനമായ ആര്ഷചിന്താധാരയില് നിന്ന് സ്വാംശീകരിച്ച രാഷ്ട്രമെന്ന ഏകീകൃത സങ്കല്‍പ്പത്തെ ആധുനികമനുഷ്യന് മനസ്സിലാകുന്നവിധം വ്യാഖ്യാനിച്ചതാണ് സ്വാമി വിവേകാനന്ദന്റെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് സംസ്കൃതിഭവനില് വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭാരത ദേശീയത വിവേകാനന്ദ ദര്‍ശനത്തിലൂടെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദാത്തമായ മനുഷ്യനിര്‍മാണം നടത്തിയ ശാസ്ത്രജ്ഞരാണ് ഋഷിമാര്‍. രാക്ഷസത്വത്തിലേക്ക് പതിക്കാതെ അവര്‍ മനുഷ്യരായി നിലനില്ക്കാന് നമ്മെ പഠിപ്പിച്ചു. അതിലൂടെ സാമൂഹ്യനിര്മാണത്തിന് ഏറ്റവും വലിയ സംഭാവന അവര്‍ നല്കി. ജനതയുടെ ഭദ്രം ഇച്ഛിച്ച് ഋഷിമാര്‍ അനുഷ്ഠിച്ച തപസ്സില്‍ നിന്നാണ് വൈദിക രാഷ്ട്ര സങ്കല്‍പ്പം ഉദ്ഭവിച്ചത്. അതിനെ സംബന്ധിച്ച ആദര്‍ശങ്ങളും സ്വപ്നങ്ങളും മൂല്യവും മുഴുവന്‍ ജനങ്ങള്‍ക്കും പകരാന്‍ അവര്‍ യത്നിച്ചു. ഈ ധര്‍മസങ്കല്‍പ്പത്തിന്റെ ആധാരത്തിലാണ് നാം ജീവിച്ചു പോരുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ ഇതിനെല്ലാം തിരിച്ചടി നേരിടുന്നതാണ് കാണുന്നത്. ആധുനിക ജനാധിപത്യത്തില്‍ രാഷ്ട്രവും ജനങ്ങളും ദുര്‍ബലപ്പെട്ടിരിക്കുകയാണെന്ന് ഉറപ്പിച്ചു പറഞ്ഞത് സ്വാമി വിവേകാനന്ദനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തില്‍ സാംസ്കാരികദേശീയത എന്ന ചരടില്‍ വിവിധ സമ്പ്രദായങ്ങള്‍ കോര്ത്തിണക്കിയിരിക്കുന്നതായി ചൂണ്ടിക്കാട്ടിയത് സ്വാമി വിവേകാനന്ദനാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജി.കെ. സുരേഷ്ബാബു പറഞ്ഞു. ആധുനിക ഭാരതത്തിലെ പരിവര്‍ത്തനത്തിന്റെ മുഖ്യകാരണക്കാരന്‍ സ്വാമി വിവേകാനന്ദനാണ്. ഭേദഭാവങ്ങളില്ലാത്ത ഹിന്ദുത്വം അടിസ്ഥാനമായ വൈദിക രാഷ്ട്രമെന്ന സങ്കല്‍പ്പമാണ് അദ്ദേഹം മുന്നോട്ടു വച്ചത്.
മരിച്ചെന്ന് പാശ്ചാത്യര്‍ വിശേഷിപ്പിച്ച ഹിന്ദുത്വത്തെ ദേശീയതയുടെ പ്രാഗ്രൂപവും അടിത്തറയുമാക്കി സ്വാതന്ത്രപ്രക്ഷോഭങ്ങള്ക്ക് അദ്ദേഹം വലിയ ഊര്‍ജം പകര്‍ന്നു. സ്വദേശികളെയും വിദേശികളെയും ആ പ്രക്ഷോഭം ആകര്‍ഷിച്ചെന്നും സുരേഷ്ബാബു വിശദീകരിച്ചു. നിതിന്‍ രാമകൃഷ്ണന് ആധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: