കോഴിക്കോട്: അജ്ഞാന നിദ്രയില്‍ നിന്നുണര്‍ന്ന് പരമാത്മതത്വ സാക്ഷാത്ക്കാര സമ്പന്നരായി തീരാന്‍ ശാസ്ത്രജ്ഞാനവും സത് സംഗവും വഴി കഴിയുമെന്ന് ഋഷികേശ് കൈലാസാശ്രമം മഠാധിപതി മഹാമണ്ഡലേശ്വര്‍ സ്വാമി ദിവ്യാനന്ദ സരസ്വതി പറഞ്ഞു. കൊളത്തൂര്‍ അദൈ്വതാശ്രമം ഏര്‍പ്പെടുത്തിയ വേദാന്തരത്ന പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സ്വാമി ചിദാനന്ദപുരിയുടെ ധര്‍മ്മ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധനാ അനുഷ്ഠാനങ്ങളിലൂടെയും സത്സംഗത്തിലൂടെയും പരമാത്മജ്ഞാനം ലഭിക്കും.ഇതിനുള്ള അധികാരം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. മനുഷ്യരും പക്ഷിമൃഗാദികളും ദുഃഖം അനുഭവിക്കുന്നു. എന്നാല്‍ ദുഃഖ നിവൃത്തി നേടാനുള്ള ഉപായം മനുഷ്യന് മാത്രമാണ് ഉള്ളത്. ആത്യന്തികമായ ദുഃഖനിവൃത്തി നേടി സാക്ഷാത്ക്കാരം ലഭിക്കാന്‍ ബ്രഹ്മജ്ഞാനത്തിലൂടെ കഴിയുന്നു. ഗുരുമുഖത്തില്‍ നിന്ന് ഈ തത്വം അറിഞ്ഞ് അന്തഃകരണ ശുദ്ധി നേടണം. സത്കര്‍മ്മങ്ങളിലൂടെയും ഉപാസനയിലൂടെയും സേവനങ്ങളിലൂടെയും ഇത് നേടാനാകുന്നു. മാതാവിനെയും പിതാവിനെയും ദൈവമായി കാണാന്‍കഴിയണം. ശ്രുതികള്‍ പറയുന്ന സത്യമുയര്ത്തിപ്പിടിച്ച് സേവന വ്യാപൃതരാവാന്‍ കഴിയണം. ദുഷിച്ച വാസനകളില്‍ നിന്ന് പിന്‍വലിയാനുള്ള ആത്മശക്തി നേടണം. അദ്ദേഹം പറഞ്ഞു.
സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജ്ഞാനാഗ്നിയില്‍ സംശയങ്ങള്‍ ഇല്ലാതാകുമെന്നും സത്സംഗം മനുഷ്യനില്‍ പരിവര്‍ത്തനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നരനെ നാരായണനാക്കുന്നതാണ് ഈ അറിവ്. അദ്ദേഹം പറഞ്ഞു. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആമുഖപ്രഭാഷണം നടത്തി. രജതജയന്തി ആഘോഷിക്കുന്ന ആശ്രമം വിവിധ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊളത്തൂരില്‍ സേവാകേന്ദ്രം, കോഴിക്കോട് അദൈ്വതാശ്രമത്തില്‍ സാന്ത്വനം കോഴിക്കോട് മാത്തറയില്‍ ശാന്തിസുധ എന്നീ സേവാകേന്ദ്രങ്ങള്‍ക്കും തുടക്കം കുറിക്കും. മംഗളാലയം, ഗ്രാമവനിക തുടങ്ങിയ പദ്ധതികളും ആരംഭിക്കും. സംസ്കൃതപഠനത്തില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. അദ്ദേഹം പറഞ്ഞു. രജതജയന്തി ആഘോഷ നിധിയിലേക്ക് അഷ്ടമൂര്‍ത്തി, ഡോ. ഐഷാ ഗുഹരാജ് എന്നിവര്‍ സംഭാവന നല്കി. വൈകീട്ട് 5.30ന് വിഷ്ണു സഹസ്രനാമ സമൂഹപാരായണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കൊളത്തൂര്‍ ശ്രീശങ്കര വിദ്യാമന്ദിരം വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന ആലപിച്ചു.
വൈകീട്ട് 6 മണിക്കാണ് പ്രഭാഷണം 18ന് പ്രഭാഷണ പരമ്പര അവസാനിക്കും. ഭഗവത്ഗീത, കര്‍മ്മയോഗം ആസ്പദമാക്കിയാണ് പ്രഭാഷണം. ശ്രോതാക്കള്‍ക്ക് സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: